Powered By Blogger

Wednesday, December 24, 2014

മരണത്തെയും കാത്ത്



മരണത്തെയും കാത്ത്
അവനത് ചെയ്തിട്ടില്ലായിരുന്നു...
അത് അവനും മനസ്സാക്ഷിക്കും മാത്രം അറിയാവുന്ന ഒരു സത്യം
എന്നിട്ടും അവനു ലഭിച്ചത് തൂക്കുകയർ..
കൂലിയാണത്രെ അത്...ജീവിത കാലത്തിലെ എല്ലാ പുണ്യങ്ങൾക്കും
ജയിലിലെ ഇരുണ്ട മുറിയിലെ ആറടി സിമന്റ് ബെഞ്ചിൽ അവൻ കാലു തൂക്കി ഇരുന്നു.. മരണത്തിന്റെ കാലടിയൊച്ച മനസ്സില് കേൾക്കാൻ തുടങ്ങിയിരിക്കുന്നു മരണത്തിനു കറുത്ത നിറമാകും എന്നവൻ സങ്കല്പ്പിച്ചു വെച്ചിരിക്കുന്നു
കണക്കു പ്രകാരം മരിക്കാൻ ഒരു ദിവസമേ ഉള്ളു. അവനു ചിരിയാണ് വന്നത്. മരണം കാത്തു കിടക്കുമ്പോൾ അവനെ ചിരിപ്പിച്ച സംഗതി വേറെ ഒന്നുമല്ല. ഭൂമിയിൽ കാലന്മാർ അവതരിച്ചിരിക്കുന്നു. കറുത്ത വേഷവും ധരിച്ചു. സത്യത്തെ നിഷ്കരുണം നിഷ്കാസനം ചെയ്യുന്നവരാണത്രേ കാലൻ അല്ലെങ്കിൽ, തന്റെ പക്ഷം കേൾക്കാൻ അവർ തയ്യാറാവുമായിരുന്നു
ഒരു കാര്യം സത്യമാണ്. സത്യം സത്യമായി തന്നെ നിൽക്കും, മരണത്തിനു പോലും തോല്പ്പിക്കാനാവാത്തത് ഒന്ന് മാത്രം സത്യം..
മരിക്കാനുള്ള ദിവസം അറിഞ്ഞിരിക്കുക എന്നത് വല്ലാത്ത ഒരു അവസ്ഥയായി അവനു തോന്നി.
ഇതിപ്പോ ദിവസം മാത്രമല്ല, മണിക്കൂറുകളും നിമിഷങ്ങളും വരെ കൃത്യമായി അറിയാം. വല്ലാത്ത ഒരു വിധി...
പുറത്തു തന്റെ ഭാര്യയും, കുഞ്ഞുങ്ങളും എല്ലാം എല്ലാവരുടെയും കണ്ണിൽ പരിഹാസ്യ പാത്രങ്ങളായിക്കൊണ്ടിരിക്കുന്നു
ഒരു കൊലപാതകിയുടെ ഭാര്യയും മക്കളും അതായിരിക്കും ഇനി അവരുടെ വിളിപ്പേർ
മനസ്സ് കലുഷിതമായി നില്ക്കുന്നു. നാളെ ഈ സമയത്ത് താൻ എന്നത് ഓർമ്മ മാത്രം അവൻ ചിന്തിച്ചു.. അല്ലെങ്കിൽ നാളെ എന്ന് പറയാൻ താൻ ഇല്ലാത്ത അവസ്ഥ.. തൂങ്ങിയാടുന്ന കയറിൽ നിന്നും നിതാന്തമായ ശാന്തതയിലേക്ക്....
ഈ ലോകം നാളെ ഉണരുന്നത് താൻ ഇല്ലാതെ ആകും. നാളെ മുതൽ ഈ ലോകത്ത് താൻ ഇല്ല,. ലോകത്തിനു ഒരു മാറ്റവും വരുന്നില്ല. അനസ്യൂതം തുടരുന്ന പ്രയാണം...കാലചക്രം
രാവിലെ ജയിൽ സൂപ്രണ്ടും മറ്റു സിൽബന്ധികളും വന്നിരുന്നു. അവസാന ആഗ്രഹം ചോദിക്കാൻ..
വിധിയുടെ ക്രൂരമായ മരച്ചുറ്റിക തന്റെ മരണം വിധിച്ച കടലാസ്സിന് മുകളിൽ ആഞ്ഞു പതിച്ചപ്പോൾ...
നീതിയും, തുലാസേന്തിയ നിയമ ദേവതയും കറുത്ത തുണിയാൽ കണ്ണ് മൂടികെട്ടി നിർവികാരമായി നിന്നപ്പോൾ..
താൻ അലമുറയിട്ടു കരഞ്ഞു..തനിക്കു പറയാനുള്ളത് ഒരു ഞൊടിയിട എങ്കിലും കേൾക്കണേ എന്ന്...
അന്ന് ഒരു ചെവി തരാൻ ആരും തയ്യാറായില്ല. നീതിദേവതയുടെ കണ്ണിനെ മറച്ച കറുത്ത തുണി, അവരുടെ ചെവി കൂടെ മൂടിയിരിക്കുന്നു..
എന്നിട്ടിപ്പോ താൻ എന്ത് ആഗ്രഹിക്കാൻ...വെള്ളം പോലും തൊണ്ടയിൽ നിന്നും താഴോട്ട് പോകാത്ത അവസ്ഥ.
അവന്റെ ആഗ്രഹം അവന്റെ മരണത്തിനു മുൻപ് സത്യം തെളിയണം എന്നായിരുന്നു......ഒരു നേരിയ പ്രതീക്ഷപോലും നൽകാത്ത ആഗ്രഹം....
അവൻ പിന്നെയും ചിരിച്ചു.. വീണ്ടും വീണ്ടും...
ഈ ജയിലറക്കുള്ളിൽ മരണം കാത്തുകിടക്കുമ്പോൾ അവൻ ഓർക്കുകയായിരുന്നു‌, അന്ന് രാത്രി താൻ പുറത്തു പോയത്..
ഭാര്യയും മക്കളും കാത്തിരിക്കുന്നു എന്ന ഓർമ്മ അവനെ തിരിച്ചു നടത്തിച്ചു..
ആ വരവിൽ ആയിരുന്നു ആ കാഴ്ച കണ്ടത്.. രക്തത്തിൽ കുളിച്ച ഒരു ശരീരം..
അതിനടുത്തായി ഒരു കത്തിയും...ഏതോ ദേഹി ദേഹം വിട്ടൊഴിയാൻ കാരണക്കാരനായ ഒരു ആയുധം...
ജീവനില്ലായിരുന്നു.. എന്നിട്ടും അവൻ അയാളെ എടുത്തു മടിയിൽ വെച്ച് കുലുക്കി വിളിച്ചു...
തന്റെ മടിയിൽ നിര്ജ്ജീവമായി കിടക്കുന്ന ആ ശരീരം നോക്കി ഒന്ന് നെടുവീർപ്പിടാൻ പോലും കഴിയാതെ ഇരിക്കുമ്പോളാണ് തന്റെ തോളിൽ വന്നു വീണ ഒരു കൈത്തലം കണ്ടത്.. നിയമപാലകർ..
അവർക്ക് വേണ്ടത് ഒരു പ്രതിയെ ആയിരുന്നു..
തോണ്ടിമുതലും അവനെയും അവർ കോടതിയിൽ ഹാജരാക്കി..
ചെയ്യാത്ത കുറ്റത്തിന് ഒന്ന് വാദിക്കാൻ പോലും ആളില്ലാതെ വിധിയുടെ മുന്നിൽ അവൻ അലമുറയിട്ടു കരഞ്ഞു
ഒടുവിൽ ഈ ഇരുട്ടറയിൽ എല്ലാ ആഗ്രഹവും വെടിയേണ്ടി വന്ന ഒരു ആത്മാവ് മാത്രമായി അവൻ....
ഇല്ല. ഇനി സമയം ഇല്ല. ചിന്തിക്കാനോ ഓർക്കാനോ..നേരം പുലർന്നു വരുന്നു അവൻറെ യാത്ര ഈ പുലരിയിൽ ആണ്... ഒരിക്കലും തീരാത്ത യാത്ര...പഥേയങ്ങൾ ഇല്ലാത്ത യാത്ര
മരണത്തിന്റെ താല്കാലിക വാതിൽ തുറക്കപെട്ടു. ഒരു പോലീസുകാരൻ അവനെ കുളിക്കാൻ പറഞ്ഞയച്ചു...
അവസാനത്തെ കുളി. കുളി കഴിഞ്ഞു ഭക്ഷണം. ഇത്രയും നേരത്തെ അവൻ ആഹാരം കഴിക്കാറില്ല.എങ്ങോട്ടെങ്കിലും യാത്രയാവുമ്പോൾ ഒരു ചായ മാത്രം കുടിച്ചാണ് ഇറങ്ങാറു.
ചായ ചൂടാറ്റി സ്നേഹത്തോടെ കൊണ്ട് തരുന്ന ഭാര്യയെ ഓർത്തപ്പോൾ അത്രയും നേരം ഇല്ലാത്ത ദുഃഖം പൊങ്ങി വന്നു. കണ്ണ് നിറഞ്ഞു തുളുമ്പി..
കഴിക്കാൻ കഴിയാത്ത ആഹാരത്തെ മുന്നില് വെച്ച് അവൻ എഴുന്നേറ്റു. കൈ കഴുകി.
ഇനി നിമിഷങ്ങൾ മാത്രം. ജയിൽ സൂപ്രണ്ട് വന്നു തോളത്തു തട്ടി. എല്ലാ കടമകളും തീർന്നിരിക്കുന്നു.
കഴുമരത്തെക്കുള്ള യാത്ര. പുറകിലെ വാതിലിൽ ചേർന്ന് നില്ക്കുന്ന തന്റെ പ്രിയതമയെ അവൻ സങ്കല്പ്പിച്ചു.
നേരിയ വിരഹം പോലും താങ്ങാനാവാത്ത അവളുടെ വിധിയിൽ അവന്റെ കണ്ണുനീർ ഒഴുകി..
വൈദ്യ പരിശോധനയും മറ്റു ചടങ്ങുകളും കഴിഞ്ഞു.. മരിക്കുമ്പോഴും വേണമല്ലോ ആരോഗ്യം.
ആരാച്ചാർ വന്നു. അവന്റെ മുന്നില് തല കുനിച്ചു നിന്ന് എന്തോ പ്രാർതഥിച്ചു.
അവൻറെ കൈകൾ പുറകിലേക്ക് ബന്ധിച്ചു, മുഖം കറുത്ത തുണിയാൽ ആവരണം ചെയ്തു...മരണത്തിന്റെ മുഖം കാണാതിരിക്കാനുള്ള ഒരു മറ.
തൂക്കുകയർ കഴുത്തിൽ അണിയിച്ചു. അവൻ കണ്ണടച്ചു പ്രാർത്ഥിച്ചു. ആരാച്ചാർ ആ കർമ്മം നിർവഹിച്ചു..
മരണത്തിലേക്കുള്ള വാതിലായ ആ മരക്കഷ്ണം അയാള് വലിച്ചു...
പ്രാണൻ വിട്ടു പോക്കുന്ന ആ വേദനയിൽ അവൻ പിടയുമ്പോൾ ജയിലിലെ ഓഫീസ് മുറിയിലേക്ക് ആ സന്ദേശം ഫാക്സ് ആയി വന്നു..
അവന്റെ മരണം നീട്ടി വെക്കാനുള്ള സന്ദേശം...പുനരന്വേഷനതിനുള്ള സന്ദേശം..
അത് കടലാസ്സിലായി പുറത്തേക്കു നിരങ്ങി നീങ്ങുമ്പോൾ അവന്റെ ആത്മാവ് ശരീരം വിട്ടു പറക്കുകയായിരുന്നു...ആര്ക്കും വേണ്ടി കാത്തു നിലക്കാത്ത വിധിയുടെ ചിറകിലേറി..

-----------------------------------------------രഞ്ജിത്ത് മണ്ണാർക്കാട്

Tuesday, December 9, 2014

കൈലാസനാഥൻ - ബാലെ



ആദ്യകാലത്ത് ഉത്സവങ്ങൾക്ക് സ്ഥിരമായി ഉണ്ടായിരുന്ന ഒരു കലാപരിപാടി ആണ് ബാലെ.
പുണ്യ പുരാണങ്ങൾ ആണ് കൂടുതലായും ബാലെയുടെ ഇതിവൃത്തങ്ങൾ ആയിരുന്നത് . മണ്ണാർക്കാട് ഉണ്ടായിരുന്നു ഒരു ട്രൂപ്. പറഞ്ഞു കേട്ട കഥയാണ്‌.. ----------------------------------------------------------------------------------------------------------------------

കഥ കൈലാസനാഥൻ ആണ്. കുറച്ച ടെക്നിക്സ് ഒക്കെ ഉണ്ടെങ്കിലെ സംഗതി ക്ലീൻ ആവു. ഈ പുരാണ ബാലെ ഒക്കെ ആവുമ്പോൾ പ്രത്യക്ഷപ്പെടലും അപ്രത്യക്ഷമാവലും അതുപോലെ, പറക്കലും ഒക്കെ ഉണ്ടാവുമല്ലോ... അതിനെല്ലാം സജ്ജമായിരികണം സ്റ്റെജു...
ബാലെ തുടങ്ങി.. പുരുഷാരവും സ്ത്രീആരവും ആവേശപൂർവ്വം, ഭക്തി പൂർവ്വം.. സംഗതി വീക്ഷിചു കൊണ്ടിരിക്കുന്നു...
ഓരോ സീനും അത്രയും തന്നെ ഭയങ്കരമായ ആകാംഷയോടെ കാണുകയാണ്. കഥ നല്ല സ്ട്രോങ്ങ്‌ ആയി മുന്നോട്ട് പോകുന്നു..
കയ്യടിയും ബഹളവും ഓരോ സീനിലും കിട്ടുന്നു...പരമേശ്വരൻ ഇങ്ങനെ നിറഞ്ഞു നില്ക്കുകയാണ് സ്റ്റെജിൽ..
അങ്ങിനെ ആ ധന്യ മുഹൂർത്തം വന്നെത്തി.... പരമേശ്വരൻ അപ്രത്യക്ഷൻ ആകുന്ന രംഗം....
പ്രത്യക്ഷപെടുത്താൻ പെട്ട പാട് അവർക്കെ അറിയൂ.. പിന്നെ അത് കർട്ടൻ അട്ജസ്റ്റ്മെന്റിൽ മുന്നോട്ടു പോയി...
ആ ധന്യ സമയം ആയാൽ കർട്ടൻ വലിക്കുന്ന പയ്യന്റെ തൊട്ടു സാക്ഷാൽ ശിവന്റെ വരെ ഉള്ളിൽ അഗ്നിയാണ്..
പക്ഷെ ബാലെ ട്രൂപ്പ് ലോഹിതാക്ഷൻ ചേട്ടൻ അതിനും കണ്ടിരുന്നു ഒരു വഴി... പുള്ളിക്കറിയാത്ത വഴിയോ.. അതും മണ്ണാർക്കാട്..................ഓടിയ വഴികൾ മറക്കാമോ??മഹാപാപം

ആ ഘോരം ഘോരം ആയ ഐഡിയ ആയിരുന്നു സ്റെജിലെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്യുക എന്നിട്ട് ശിവൻ ഓടണം. സ്റെജിന്റെ പുറകിലേക്ക്. ആകെ കുറച്ച് സമയമേ ഉള്ളു...അതിനിടയിൽ ഇതെല്ലാം നടക്കണം..
ശിവന്റെ വേഷം ചെയ്യുന്ന ചന്ദ്രേട്ടൻ കുറച്ചു ടെൻഷനിൽ ആണ്. പുള്ളി ഹനുമാൻ വേഷം ആണ് ചെയ്തിരുന്നത്. മരുത്വാ മല ഒക്കെ പിടിച്ചു...നല്ല സ്റ്റൈൽ ആയി പറന്നു വരും.. ശിവന്റെ വേഷം ഇത് ആദ്യായിട്ടാ. അന്നാണെങ്കിൽ ചന്ദ്രേട്ടന്റെ കാലിൽ ഒരു മുറിവും ഉണ്ട്. ഓടുക എന്നൊക്കെ പറഞ്ഞാൽ ഒരു വലിയ പണിയാ... മരുത്വാമല എടുക്കാൻ പോയപ്പോ കാലിൽ എന്തോ കൊണ്ടതാണത്രേ... ഈ വേദനയുടെ ടെൻഷൻ ആണ് കൂടുതൽ...

അങ്ങിനെ മുൻപേ തീരുമാനിച്ചുറപ്പിച്ചിരുന്ന പോലെ ശിവൻ തന്റെ ഡയലോഗ് തെറ്റിക്കാതെ പറഞ്ഞു... അവസാന വാക്ക് ആണ് തദാസ്തു...
ഡയലോഗ് കഴിഞ്ഞതും സ്റ്റെജിലെ ലൈറ്റ് ഓഫായി. ചന്ദ്രേട്ടൻ വെടിയൊച്ച കേട്ട ഹുസൈൻ ബോൾടിനെ പോലെ ഓടി
ചന്ദ്രേട്ടന്റെ കാലിൽ വേദന ആ സമയമായപ്പോഴേക്കും കലശലായി. ഓടുമ്പോ ഒരു ഞൊണ്ടൽ..ഒരു കാൽ അത്ര വെടിപ്പായി ചവിട്ടാൻ പറ്റാത്ത അവസ്ഥ. അതുകൊണ്ട് തന്നെ ഓടുമ്പോൾ ഒരു കാൽ അമർത്തി വെക്കുന്നതിന്റെ ശബ്ദം സ്റ്റെജിൽ നിന്നും പുറത്തേക്കു കേൾക്കാം... ഡും ഡും ഡും നല്ല പവർ ഉള്ള മൈക്ക് ആയിരുന്നു.. (കഷ്ടകാലം)

ശബ്ദം കേട്ട ആ കൃത്യ സമയത്ത് തന്നെ ഏതോ ഒരു സാമൂഹ്യ വിരുദ്ധൻ, അവിശ്വാസി, അരസികൻ ചന്ദ്രേട്ടന്റെ കാലൻ...
സ്റ്റെജിലെക്കു അഞ്ചു കട്ട "എവറെഡി " സ്റ്റീൽ ബോഡി ഉള്ള ടോർച്ചു മിന്നിച്ചു നോക്കി... ഭക്ത ലക്ഷം നോക്കി നിൽക്കുമ്പോൾ ഭഗവാൻ ശിവൻ അതാ ഓടുന്നു.... അപ്രത്യക്ഷൻ ആവാൻ ഓടുന്ന ഓട്ടം.....
ആ കാലൻ നിർദാക്ഷിണ്യം വിളിച്ചു പറഞ്ഞു.. ഡാ... ചന്ദ്രാ................നിക്കെടാ അവടെ.......!!
ഇത് കേട്ടതും ശിവഭഗവാൻ വിത്ത്‌ ഫാമിലി ആൻഡ്‌ ഭൂതഗണംസ് സ്റെജിന്റെ പുറകിലൂടെ ഒരു ഓട്ടം ആണ്... മുറിവ് മറന്നുള്ള ഒരു ഓട്ടം... ജീവിത ഓട്ടം...അഥവാ.. ജീവിക്കാനുള്ള ഓട്ടം...
------------------------------------------------------------------------------------------------------------------------------------------------------------------------------
വാൽക്കഷ്ണം.... ആ ഓട്ടം ചന്ദ്രേട്ടൻ നിർത്തിയത് കൈതച്ചിറ ചെന്നിട്ടാണെന്നും. നട്ടപാതിരായ്ക് ശിവൻ വിത്ത് ഫാമിലി പ്രത്യക്ഷപെട്ടു ഓടി വരുന്നത് കണ്ടു മോക്ഷം കിട്ടി ചില ഭക്തർ വീര സ്വർഗ്ഗം പൂകിയെനും ആണ് കേട്ട് കേൾവി.. ലൈറ്റ് ഓഫ്‌ ചെയ്യുക പോലും ചെയ്യാതെ ട്രൂപ് ഓണർ ലോഹിതാക്ഷൻ ചേട്ടൻ അപ്രത്യക്ഷനായി.. ആ ട്രിക്ക് ഇന്നും ആര്ക്കും മനസ്സിലായിട്ടില്ല..

സൂര്യനും താമരയും


ഉദിച്ചുയരുന്ന സൂര്യനെ കാണുമ്പോൾ... ചെന്താമര ചന്തത്തിൽ ഓർക്കും ഇന്നെങ്കിലും സൂര്യേട്ടൻ എന്നോട് ഇഷ്ടംകൂടും... ആഗോള താപനത്തിൽ തലചൂടായ സൂര്യൻ താമരയെ കണ്ടു മുഖം തിരിച്ചു പറയും.... യു ആർ ലൈക് മൈ സിസ്റ്റർ ബഡി..... (സൂര്യനോടാ കളി...)

ശങ്കരുവിന്റെ അയിത്ത ബോധം



ഇല്ലത്തെ നന്ദിനികുട്ടി കിണറ്റില്‍ വീണു. പെറ്റമ്മയായ ലക്ഷ്മി തമ്പ്രാട്ടി നിന്ന് വലിയ വായിൽ ഒരു വിളി വിളിച്ചു.. അയ്യോ....ന്‍റെ കുട്ടി കിണറ്റിൽ വീണേ.......കാവിലമ്മേ..!! വിളി കേട്ടാൽ തോന്നും കാവിലമ്മ ഇപ്പൊ കിണറ്റിലേക്ക് ചാടി പെണ്ണിനെ കരയ്ക്ക്‌ കേറ്റും എന്ന്. കൊച്ചമ്പ്രാട്ടി ആണെങ്കിലോ, കിണറ്റിലുള്ളിൽ ലാൻഡ്‌ ചെയ്തതിന്റെ ഒരു തരിപ്പിൽ ആയിരുന്നു. മുകളിൽ നിന്ന് നോക്കുമ്പോ കാണണ പോലെ ഒന്നുമല്ല... വല്ല്യ സുഖോന്നുമില്ല. കാൽപാദത്തിൽ മൂടാൻ മാത്രമേ ഉള്ളു തണ്ണി.. മാത്രല്ല കിണറ്റിൽ വെള്ളത്തേക്കാൾ കൂടുതൽ സ്റ്റീൽ പാത്രങ്ങളും, ഒട്ടു പാത്രങ്ങളും പിന്നെ ചപ്പും ചണ്ടിയും കുറെ തവളകളും ഒക്കെ ആണ്. ആകെ ഒരു വല്ലയ്മക്കുറവില്ലായ്മകുറവ്....

ഈ സമയം തെങ്ങിന്റെ മണ്ടയിൽ ഇരുന്നു തലേന്നത്തെ അന്തിക്കള്ളിന്റെ രുചിയില്‍ ഉണ്ടായിരുന്ന പ്രകടമായ മാറ്റത്തെ കുറിച്ച് കൂലംകുശമായി ചിന്തിച്ചിരുന്ന ശങ്കരു, തന്റ്റെ ചിന്തക്ക് ഭംഗം വരുത്തിയ കർ‍ണ്ണകഠോര രോദനം കേട്ടു മനസ്സില്‍ രണ്ടു തവണയും പുറത്തേക്കു മൂന്നു തവണയും ഞെട്ടി.

തെങ്ങിന്റെ മുകളിൽ ഇരുന്നു സംഗതികളുടെ വിഹഗവീക്ഷണം നടത്തിയ ശങ്കരുവിനു എന്ത് ചെയ്യണം എന്ന ഒരു ചിന്ത വല്ലാതെ അലട്ടി. തേങ്ങയുടെ എണ്ണം പറഞ്ഞു കാശ് വാങ്ങാനുള്ളതാണ്. കിണറ്റിലേക്ക് ഇറക്കം കയറ്റം എല്ലാം കൂടെ രണ്ടു തെങ്ങ് കയറാനുള്ള സമയം ഗുദാഗവാ.. മാത്രമല്ല. കൊച്ചമ്പ്രാട്ടി ആണ് കിണറ്റിൽ പ്ലിങ്ങി കിടക്കുന്നത്. തൊട്ടുകൂടായ്മ മാത്രമല്ല. കാഴ്ചപ്പുറത്തു പോലും പോകാൻ പാടില്ല എന്നതാണ് അലിഘിത നിയമം.

സ്വബോധം കിട്ടിയ തമ്പ്രാട്ടി കിണറ്റിൽ കിടന്നു നിലവിളി തുടങ്ങി..അയ്യോ...ഓടി വര്വേയ്.. എന്നെ ഇപ്പൊ ഈ തവള കടിച്ചു തിന്നും...

ഇതുടെ കേട്ടപ്പോ ശങ്കരുവിന്റെ സകല കണ്ട്രോളും പോയി. എന്തായാലും തമ്പ്രാട്ടിയെ തവള കടിക്കുന്നത് മോശമാണ്. ഒന്നുമില്ലെങ്കിലും വല്ലപ്പോഴും വളിച്ച വെള്ളച്ചോറും, ആന്റിക് സാമ്പാറും വടക്കുഭാഗത്ത്‌ വെച്ച് പോകുന്നതല്ലേ...ഇന്നാ തിന്നോ എന്ന ബാക്ക് ഗ്രൌണ്ട് മ്യുസികിൽ..

ശങ്കരു ബ്രേക്ക്‌ പോയ സൂപ്പർഫാസ്റ്റ് പോലെ തെങ്ങിന്റെ മുകളിൽ നിന്നും താഴേക്ക്‌ പാഞ്ഞു.

എമർജൻസി ലാന്റിംഗ് ആയതിനാൽ ഉടുതുണി എന്ന് വിളിപ്പേരുള്ള, സൌസെറിനു മുകളിൽ കേട്ടിവെക്കണ സാധനം എവിടെ വെച്ചോ നഷ്ടമായത് പാവം ശങ്കരു അറിഞ്ഞില്ല. നിലത്തു ഒരു കാലേ കുത്തിയുള്ളൂ.. ആദിപാപത്തിലെ അഭിലാഷയെപൊലെ ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ തികച്ചും ദരിദ്ര കോവാലനായി കിണറ്റിൻകരയിലെക്ക് കുതിക്കുന്ന ശങ്കരുവിനെ കണ്ട് ലക്ഷ്മി തമ്പ്രാട്ടി ഒന്ന് ഞെട്ടാൻ ഉള്ള സമയം പോലും പാഴാക്കാതെ ആദ്യം ഉള്ളിലേക്ക് പാഞ്ഞു. പെണ്ണ് വെള്ളംകുടിച്ചു ചത്താലും ഒരു ശൂദ്രൻ സ്പർശിക്യേ..ച്ഛായ് മ്ലെച്ചം... ഞെട്ടൽ ഉള്ളിൽ കേറിയിട്ടും ആവാം.

പാസ്സില്ലാത്ത മണൽ കയറ്റി വരുന്ന ടിപ്പെറിനെ പോലെ വന്ന ശങ്കരു കിണറ്റിൻ കരയിൽ സഡൻ ബ്രേക്ക്‌ ഇട്ടെങ്കിലും ടയറിനു കട്ട പോരാത്തത് കൊണ്ടും, ആ പരിസരമാകെ ചളികുളമായി കിടക്കുന്നതുകൊണ്ടും വിചാരിച്ച സ്ഥലത്ത് ഗ്രിപ്പ് കിട്ടാതെ കൊച്ചമ്പ്രാട്ടി കുടികൊള്ളുന്ന കിണറ്റിലേക്ക് ക്രാഷ് ലാന്ഡ് ചെയ്തു.

"ന്റമ്മോ" നാദത്തിൽ വ്യാകുല താളത്തിൽ സംഗീതം ആലപിച്ചു പറന്നു വരുന്ന സൌസെർ ധാരിയെ ഒരു ഫ്രാക്ഷൻ ഓഫ് സെകണ്ട് മാത്രമേ കിണറ്റിലെ തമ്പ്രാട്ടിക്കു കാണാൻ കഴിഞ്ഞുള്ളൂ. ഒരു കണക്കിന് അത് നന്നായി. ഒരു വല്ലാത്ത സീൻ ആയിരുന്നു അത്.

അപ്പോഴേക്കും മേല്പടിയാൻ (ഇവിടെ, മേലെ പടിയിൽ നിൽക്കേണ്ടിയിരുന്ന ആൾ എന്നർത്ഥം) പളക്കോന്നു വന്നു വെള്ളത്തിൽ വീണപ്പോൾ കാര്യം മനസ്സിലാവാത്ത കൊച്ചമ്പ്രാട്ടി കിണറ്റിനുള്ളിൽ വട്ടത്തിലും നീളത്തിലും ചതുരത്തിലും പിന്നീട് ബോറഡിച്ചപ്പോൾ നീളത്തിലും ഓടി. ശങ്കരു ആണെങ്കിൽ വന്നു ചേർന്ന സ്ഥലം ഏതാണെന്നു ഒരു സ്ഥലകാല ബോധം കിട്ടാതെ മേൽപ്പോട്ടും താഴോട്ടും പിന്നെ ചുറ്റും ഒന്ന് നോക്കി. തന്റെ കാല്കുലേഷൻ മൊത്തം തെറ്റിയ ആ സഡൻ ബ്രേക്കിനെ കുറിച്ച് മനസ്സിരുത്തി ഒന്ന് പ്രാകി.

എന്നിട്ട് കൊച്ചമ്പ്രാട്ടീടെ നിലവിളിയിൽ കോറസ് ചേർന്നു. ന്നേം കൊച്ചമ്പ്രാട്ടീനേം രക്ഷിക്കെയ്... കോച്ചമ്പ്രാട്ടിക്കു ശങ്കരുവിനെ ഇത്രേം അടുത്തു കണ്ടതിൽ ഉണ്ടായ മാനക്കേടും. അയിത്തബോധവും നിമിത്തം, എന്നാൽ പിന്നെ ഇനി സമയം കളയാതെ ബോധം കെട്ടുകളയാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു. തമ്പ്രാട്ടി സ്ലോമോഷനിൽ ബ്ലും..

ശങ്കരു, താൻ വന്നു കിണറ്റിൽ വീഴുകയും തനിക്കു മുൻപേ അവിടെ വന്നു നിൽപ്പുറപ്പിച്ച തമ്പ്രാട്ടീടെ പരാക്രമവും, ടി ജി രവിയെ കണ്ട ഉണ്ണിമേരിയുടെ മുഖഭാവവും, വൈകാതെ ഉള്ള ബോധം കെടലും എല്ലാം കൂടെ ആകെ കണ്ഫ്യുഷൻ ആയി നിന്നു.

ഈ സമയം ഉള്ളിലേക്ക് പാഞ്ഞ വല്ല്യമ്പ്രാട്ടി ശങ്കരു വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടതുകൊണ്ട് ഇനി ഇപ്പൊ വെള്ളത്തിൽ കിടന്നു ശങ്കരുവും കൊചമ്പ്രാട്ടിയും കൂടി പിതാവും കന്യകയും കളിക്കണ്ട എന്ന ചിന്തയോടെ, ഉള്ളിൽ പ്രോഗ്രാം ചെയ്തു വെച്ചിരുന്ന കരച്ചിൽ പുറത്തേക്കു ലൌഡ് സ്പീക്കറിൽ വെച്ചു കിണറ്റിൻകരയിലെത്തി.

എന്നിട്ട് വെള്ളത്തിൽ ചത്ത മത്തിപോലെ കിടക്കുന്ന പുത്രിയേയും ശൂദ്രനായ ശങ്കരുവിനെയും കണ്ടു നിലവിളി ഒന്നു പോസ് ചെയ്തു. "ഡാ ശങ്കരു നീ എന്ത് ചെയ്തെഡാ ൻറെ കുട്ട്യേ, വേഗം തമ്പ്രാട്ടിക്കുട്ടിയെ കരക്ക്‌ കേറ്റെഡാ" എന്ന് വിളിച്ചു പറഞ്ഞു. പറ്റുമെങ്കിൽ അവളെ തൊടാതെ മുകളിലേക്ക് പറപ്പിക്കെടാ എന്നും ആ ആക്രോശത്തിനു അർത്ഥമുണ്ടായിരുന്നു.

ശങ്കരു ആണെങ്കിൽ ഈ സാധനത്തിനെ ഇനി തൊട്ടാൽ ഊരുവിലക്കോ, ഗ്രമാവിലക്കോ, അല്ലെങ്കിൽ ജില്ല വിലക്കോ വരുമോ എന്നാ ഒരു ചിന്തയിൽ ആയിരുന്നു. പിന്നെ എന്ത് പണ്ടാരയാലും വേണ്ടില്ല, തമ്പ്രാട്ടി ആ കയറു ഇങ്ങോട്ട് ഇട്ടു തായോ എന്ന് മുകളിലേക്ക് ടെലെഗ്രാം ചെയ്തു. (ഡോട്ടർ സീരിയസ് ഇന് കിണർ, സ്റ്റാർറ്റ് കയർ ഇമ്മീടിയറ്റ്ലി)

സന്ദേശം കിട്ടേണ്ട താമസം, വെള്ളം കോരാൻ വെച്ചിരുന്ന കയർ ബക്കെറ്റ് സഹിതം വെള്ളത്തിലേക്ക്‌ ഇട്ടു കൊടുത്തു. തമ്പ്രാട്ടീടെ ഉന്നം ബെസ്റ്റ് ആയതുകൊണ്ട് ശങ്കരു രക്ഷപെട്ടു....ശങ്കരുവിനാണേൽ പോകാൻ ബോധം കൂടെ ഇല്ല. ഈ സമയമായപ്പോഴേക്കും'പരിസരവാസികൾ. മേൽപ്പറഞ്ഞ നിലവിളികൾ കേട്ട്, അവിടെ ഓടിയെത്തിരുന്നു. കിണട്ടിനുള്ളിലെ അടൽട്ട് ഒണ്‍ലി കാഴ്ചകണ്ട്‌ ആളുകൾ ഞെട്ടി. കൊച്ചു കുട്ടികളുടെ കണ്ണ് പൊത്തി..സ്ത്രീകൾ വായ പൊത്തി കഷ്ടം എന്നാ ഭാവം അഭിനയിച്ചു.. പുരുഷ കേസരികൾ..ഡസൻ കണക്കിന് ലഡ്ഡുകൾ പൊട്ടിച്ചു..

ശങ്കരുവും, തമ്പ്രാട്ടീം. കിണറ്റിൽ തമ്പ്രാട്ടി ആണെങ്കിലോ, വൈശാലി സ്റ്റൈലിൽ. ശങ്കരു ഒരു വെറും സൗസർ ശങ്കരു ആയി നിൽക്കുന്നു... എന്തായാലും, ആളുകൾ കഥ തിരക്കഥ സംഭാഷണം എന്നിവ പിന്നീട് ഉണ്ടാക്കാം എന്ന ധാരണയിൽ രണ്ടിനേം കയറിൽ കെട്ടി ഒരു വിധം മുകളിൽ എത്തിച്ചു. ആദ്യം തമ്പ്രാട്ടി, പുറകെ ശങ്കരു എന്ന ക്രമത്തിൽ.

മുകളിലെത്തിയപ്പോഴാണ് ശങ്കരുവിനു നാണം എന്ന വികാരം മുള പൊട്ടിയത്. അല്ലെങ്കിലും പൊതു ജന മധ്യത്തിൽ സൗസർ മാത്രം ഇട്ടു നിൽക്കുക എന്നൊക്കെ പറഞ്ഞാ, ചാരായ ഷാപ്പിൽ കടം പറയുന്നതിനേക്കാൾ മോശം ആണ്.

ശങ്കരു എന്തായാലും ആളുകളുടെ ഇടയിലൂടെ തെങ്ങിന്റെ ചുവട്ടിൽ കാർപെറ്റു വിരിച്ചപോലെ കിടക്കണ തുണിയെ ലക്ഷ്യമാക്കി പതുക്കെ തടി എടുത്തു..

തമ്പ്രാട്ടിക്ക് ബോധം തിരിച്ചു കിട്ടിയപ്പോ ആകെ മാനം പോയി റസ്റ്റ്‌ ഇന് "പീസ്‌" ആയി ഇരുന്നു.

പകുതി നടന്നപ്പോഴാ ശങ്കരു ആ കാര്യം ഓർത്തത്‌. തിന്ന ചോറിന്റെ നന്ദി...

തിരിച്ചു വലിഞ്ഞു നടന്നു കുറച്ചു നാണത്തോടെ ശങ്കരു പറഞ്ഞു,

"തമ്പ്രാട്ട്യെ, അടിയൻ തൊട്ടതല്ലെ, കൊചമ്പ്രാട്ടീനെ ഒന്ന് കുളിപ്പിച്ചിട്ടു അകത്തേക്ക് കേറ്റിയാ മതി. അയിത്താവണ്ട"