Powered By Blogger

Saturday, November 5, 2016


ഒരു പുതു വർഷ ഓർമ്മക്കഥ
----------------------------------------------------
എറണാകുളത്തു മെട്രോ റെയിൽ ഇല്ലാത്ത, ലുലുമാൾ ഇല്ലാത്ത കലൂർ ഇത്രേം ഇടുങ്ങിയതല്ലാത്ത ഒരു കാലം. അന്നവിടെ കാക്കനാട് എന്ന മനോഹര സ്ഥലത്ത് ഈച്ചമുക്ക് എന്ന പട്ടണത്തിൽ ഞാൻ സസുഖം വാഴുന്നു കിരീടോം ചെങ്കോലും പണയത്തിൽ ആയതുകൊണ്ട് തല്കാലം അതില്ല....ജോലി ഒരു സ്വകാര്യ കമ്പനിയിൽ ഡാറ്റ എൻട്രി ഒപ്പെറെട്ടർ. ഒരുപാട് സാലറിയും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരുന്ന മനോഹരമായ ജോലി.

കമ്പനി സ്വകാര്യമായതുകൊണ്ട് താമസവും സ്വകാര്യമാക്കണം എന്നാണ് കമ്പനി നിയമം. എന്താ ചെയ്യാ. മ്മക്ക് ഈ കൂതറ ഫ്ലാറ്റുകളൊന്നും പറ്റൂല്ല. അതുകൊണ്ട് തന്നെ ഭീമമായ വാടക കൊടുത്ത് ഒരു ടെറസ്സിന്റെ മുകളിൽ ആറടി സ്ഥലത്തിന് അവകാശി ആയി. രാജാവായി ചക്രവർത്തി ആയി എന്തിനു ഭടൻ പോലും ആയി ജീവിക്കുകയായിരുന്നു. കറന്റ് ബിൽ അടച്ചാൽ കൊതുക് കടി ഫ്രീ എന്ന ഓഫറിൽ . അഭയാർഥി കൂട്ടത്തിലെ മറ്റു മെംബേർസ്കമ്പനിയിൽ തന്നെ ഉള്ളവർ ആയിരുന്നു.

അങ്ങിനെ ഇരിക്കുമ്പോഴാണ് പതിവില്ലാതെ ന്യൂ ഇയർ വരുന്നത്. സാധാരണ പുതുവത്സര സമയത്താ വരാറ്. ഈ തവണ ആണെങ്കി ഡിസംബർ 31 വന്നിരികുന്നു. കണ്ട്രി ന്യൂ ഇയർ..

ന്യൂ ഇയർ ന്നൊക്കെ പറഞ്ഞാ മ്മള് ബാച്ചികൾക്ക് ആഘോഷിക്കാനുള്ള ന്യൂ ഇയർ..അർമാദിക്കാനുള്ള ന്യൂ ഇയർ..അങ്ങിനെ വല്ലപ്പോഴും വരുന്ന ഒരു ന്യൂ ഇയർ..അതന്നെ ഐറ്റം.

എമ്പാടും ഐ ടി കമ്പനികൾ ഉള്ള സ്ഥലമാണല്ലോ ഈച്ചമുക്ക്. അവിടെയുള്ള പാവപ്പെട്ട ജോലിക്കാർക്ക് കാക്കനാട് ജിനോബാർ ആണ് ന്യൂ ഇയർ ബ്ലാസ്ടിനു ആകെ ഉള്ള ഒരു ആശ്രയം. പിന്നെ എതോകെയോ ബിവറേജസ് കേറി നിരങ്ങിയാലെ സാധനം കിട്ടൂ. ഉയർന്ന ശമ്പളമുള്ള ജോലിയിൽ ആയതുകൊണ്ട് പിരിവെടുത്തുള്ള ആഘോഷപരിപാടികളായിരുന്നു ഞങ്ങളുടെ ബംഗ്ലാവിൽ. ആ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു വന്നു ആഘോഷങ്ങൾ തുടങ്ങി. തകർത്ത് വാരിയ ആഘോഷം. താഴെ ഹൌസ് ഓണറുടെ വക വെടിക്കെട്ടും ഉണ്ടായിരുന്നു......പോട്ടാസോക്കെ പൊട്ടിച്ച് നല്ല ഗ്രാൻറ് വെടിക്കെട്ട്‌ ......

രാത്രിയിലെ ആഘോഷങ്ങൾ കഴിഞ്ഞു ഞാൻ അതിരാവിലെ എഴുന്നേറ്റ് അഞ്ചു മണിക്കുള്ള കാക്കനാട് എറണാകുളം ബസിൽ ഓടിക്കയറി നോർത്തിൽ ഇറങ്ങി ആറു മണിയുടെ ഗുരുവായൂർ പാസ്സെഞ്ചർ പിടിച്ച് സ്ഥലം കാലിയാക്കി. തിങ്കളാഴ്ച നൈറ്റ്‌ ഷിഫ്റ്റ്‌ ആയതുകൊണ്ട് അന്ന് വൈകുന്നേമായി തിരിച്ച് കൊച്ചിയിൽ എത്തിയപ്പോൾ. പതിവുപോലെ നേരെ ബംഗ്ലാവിൽ കയറി. താക്കോൽ സ്ഥിരമായി വെക്കുന്ന രഹസ്യ സ്ഥലമായ ബാത്രൂമിലെ രഹസ്യ അറയിൽ തപ്പി. സംഗതി കാണാനില്ല. ദേവ്യേയ്.. ഞങ്ങളുടെ സമ്പാദ്യം ഞങ്ങളുടെ ബ്ലങ്കാവ് ഛെ ബംഗ്ലാവ് ...ചോരന്മാർ ചോരീ കർക്കെ ഗയാ ക്യാ.... ഒരു രൂപോം കിട്ടണില്ലല്ലോ എന്റെ വ്യാകുല മാതാവേ... ഇത്യാദി പ്രാർത്ഥനകളാൽ മുറിവേറ്റ മനസ്സുമായി ആ കുളിമുറീം പരിസരോം ഞാൻ അരിച്ചു പിന്നെ പെറുക്കി. കണ്ടില്ല....മാത്രമല്ല...സ്ഥിരമായി പുറത്തു തൂങ്ങി കിടക്കുന്ന ഏഴു ഓട്ടകൾ ഉള്ള എന്റെ റോഡ്‌ സൈഡ് ബ്രാൻഡ് ബനിയനും വീരാളിപ്പട്ടും കാണുന്നില്ല. മൂ.... അല്ലെങ്കിൽ വേണ്ട പണി പാള്യോ? എല്ലാം നിഷ്ടടൂരർ കൊണ്ടുപോയോ?? അങ്ങിനെ ചിന്തയിലാണ്ടു കീഴ്ചുണ്ടിൽ ചൂണ്ടു വിരൽ വിലങ്ങനെ വെച്ച് മേപ്പോട്ടും നോക്കി മുംബൈ സച്ചിൻ നിൽക്കണ പോലെ നിൽക്കുമ്പോ ഒരു ചൂളം വിളി... പതിഞ്ഞ ശബ്ദത്തിൽ... ഹേ.. അവളാവില്ല ഈ സമയത്ത് ...ഛെ ഛെ...ഒന്നൂടെ ശ്രദ്ധിച്ചപ്പോ സംപൂജ്യനായ ൻറെ സഹമുറിയൻ സാക്ഷാൽ ശ്രീമാൻ ശിവേട്ടൻ ഒരു പ്ലിങ്ങിയ മുഖഭാവത്തോടെ തൊട്ടടുത്ത വീടിൻറെ ടെറസ്സിൽ നിൽക്കുന്നു. അയലിൽ വിരിച്ചിട്ടിരിക്കുന്ന ചുവന്ന പൂക്കളുള്ള പച്ച ലുങ്കിയുടെ മറവിൽ പാതി ഒളിച്ചിട്ടാണ് നിൽപ്പ്. ഇല്ലത്തെ തമ്പ്രാട്ട്യെപ്പൊലെ. ഞാൻ നവമുദ്രകളിൽ പെടാത്ത ഒരു മുദ്രകാണിച്ചു. "എന്താ?" പുള്ളി ചുപ് രഹോ എന്ന രീതിയിൽ മൂക്കിൽ ചൂണ്ടുവിരലാൽ ഒരു വര വരച്ചു മിണ്ടാതെ ഉരിയാടാതെ വരാൻ പറഞ്ഞു. തമ്പുരാനെ...ഇനി വല്ല ബോംബോ മറ്റോ..കൊച്ചി അധോലോകങ്ങളുടെ നഗരം ആണെന്ന് പണ്ട് ഏതോ വാരികയിലെ ബാറ്റൻബോസിന്റെ കഥാപാത്രമായ ഹനുമന്തയ്യ പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ....അതെങ്ങാനും......ഹേയ് അതുണ്ടാവില്ല.....പേടികൊണ്ടല്ല, എനിക്കീ ഗുണ്ടകളെ കാണരുത്.. ഇഷ്ടമല്ല..അതന്നെ.. പിന്നെ ഒന്നും നോക്കീല്ല ഞാനോടി. ശബ്ദമില്ലാതെ ടോം ആൻഡ്‌ ജെറീലെ എലിയെപ്പോലെ. ഒരു വിരൽ മാത്രം നിലത്തു കുത്തി പറന്നു..അവിടെത്തീതും ശിവേട്ടൻ എന്നേം വലിച്ചു ആ റൂമിനുള്ളിൽ ചാടിക്കയറി.

"ഞാൻ ചോദിച്ചു മ്മളെന്താ ഇവിടെ??" ശിവേട്ടൻ വാതിലൊക്കെ അടച്ചു ശബ്ദം താഴ്ത്തി കാര്യം പറഞ്ഞു.രണ്ടൂസം മുന്നത്തെ ഫ്ലാഷ് ബാക്ക്...

ശിവേട്ടൻ കഥിച്ച പ്രകാരം......

ന്യൂ ഇയർ പാർടി കഴിഞ്ഞപ്പോ ഏകദേശം നേരം പുലർന്നു. എല്ലാവരും സൈഡ് ആവാറായപ്പോഴേക്കും ഞാൻ എഴുന്നേറ്റു പോന്നിരുന്നു. റൂമിലുള്ള ബാക്കി കൂട്ടുകാർ എഴുന്നേൽക്കാൻ വൈകി. കെട്ടു ഇറങ്ങണ്ടെ?? ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാൽ ആയപ്പോ ഒരുവിധം എഴുന്നേറ്റു നോക്കുമ്പോ ഹൌസ് ഓണർ കാത്തു നിൽക്കാ വാതിലിന് മുന്നിൽ. കുറെ നേരമായി കാത്തു നിൽക്കണ പോലെ തോന്നി എന്നാണു ശിവവാക്യം.....എഴുന്നെറ്റു വന്നതും ഓണർ ചേട്ടൻ കൂടുതലൊന്നും ചോദിക്കാതെ മുഖം നോക്കാതെ കമ്മീഷനറിലെ സുരേഷ് ഗോപിയെ പോലെ പറഞ്ഞു. "അനിയന്മാർ വേറെ റൂം നോക്കിക്കോ. നാളെ ഉച്ചക്ക് മുൻപ് ഇറങ്ങീല്ലേൽ ഞാൻ ഇറക്കി വിടും..." കാര്യം ചോദിച്ചപ്പോൾ നീ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട എന്ന് മാത്രം പറഞ്ഞു ആള് ഇറങ്ങി പോയി. എത്ര കൂലംകുശമായി ചിന്തിച്ചിട്ടും ശിവേട്ടന് ഒരു രൂപോം കിട്ടണില്ല. റൂമിലെ ബാക്കിയുള്ള മൂന്നു പേരും ആറുരീതിയിൽ ചിന്തിച്ചിട്ടും ഒന്നും മനസ്സിലാവണില്ല. എന്തായാലും ഇനി നിൽക്കാൻ പറ്റില്ല. അടി മേടിച്ചു പോണ്ടല്ലോ. തൊട്ടപ്പുറത്ത് പണി കഴിഞ്ഞ പുതിയ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു. ആ റൂം കിട്ടീത് തന്നെ വലിയ ഭാഗ്യം. പുതിയ റൂം ആയതുകൊണ്ടും. ആ റൂമിന് വേണ്ടി ആരും അഡ്വാൻസ് കൊടുക്കാത്തത് കൊണ്ടും കാര്യങ്ങൾ ശടപടാ താളത്തിൽ ശരിയായി. പക്ഷെ എന്താ സംഭവം എന്ന് അറിയാഞ്ഞിട്ടു ഒരു സുഖമില്ല എന്നാണ് ശിവേട്ടൻ പറയുന്നത്. നല്ല ചേട്ടനാർന്നു. ഇറക്കി വിടണേന് തൊട്ടു തലേന്ന് ഹാപ്പി ന്യൂഇയർ ഒക്കെ പറഞ്ഞതാ.. ഇപ്പൊ ഇങ്ങനെ ആയി.. ഞാൻ ഒന്ന് ആലോചിച്ചിട്ട് ഈവിധം കഥിച്ചു.."സംഭവം നടന്ന സമയത്ത് ഞാനില്ലാഞ്ഞതുകൊണ്ടും, ഞാൻ ഒരു ശുദ്ധൻ ആണെന്ന തെറ്റിദ്ധാരണ അവർക്ക് ഉള്ളതുകൊണ്ടും ഞാൻ ഒന്ന് മുട്ടി നോക്കാം" ശിവേട്ടൻ പറഞ്ഞു.."പോയി മുട്ട്.....തട്ട് കിട്ടാതെ നോക്കണേ ഡാ.." ആത്മവിശ്വാസം തകർക്കല്ലേ ഡോ തന്തേ ന്നും പറഞ്ഞു ഞാനിറങ്ങി.

ഞാൻ ഒന്നും അറിയാത്ത സിമ്പിൾ ഞാനായി കയറി ചെന്നു...തലേന്നത്തെ മനോരമ പത്രം വായിച്ചോണ്ടിരുന്ന ചേട്ടനെ നോക്കി ഒരു ഹാപ്പി ന്യൂ ഇയർ ഒക്കെ വിഷ് ചെയ്തു. പത്രം പതുക്കെ മടക്കി വെച്ച്, പുള്ളി എന്നോട് "എവിടാരുന്നു മുകളിൽ കണ്ടില്ലലോ ആഘോഷത്തിനോന്നും" എന്ന് ചോദിച്ചു. ഞാനൊന്ന് ഞെട്ടി.. അത് ശരി.. അപ്പൊ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന സത്യം പുള്ളിക്ക് അറിയില്ലായിരുന്നു. അടിപൊളി.. അത് കലക്കി.

ഞാൻ പറഞ്ഞു, "വീട്ടിൽ പോയിരുന്നു. ദേ ഇപ്പൊ വന്നെ ഉള്ളു.. വന്നപ്പോ ആരേം കണ്ടില്ല. താക്കോലും കണ്ടില്ല. ആക്ച്വലി എന്താ ഉണ്ടായത്". അതോടെ ശാന്ത സ്വരൂപനായ ആ പാവം മനുഷ്യൻ ചാടി എഴുന്നേറ്റു. "ആ കാര്യം ഇവിടെ മിണ്ടിപ്പോകരുത്."

ഞാൻ എഴുന്നേറ്റു രണ്ടു അടി പിന്നോട്ട് വെച്ചു . ആഹ. അത്രേം ധൈര്യോ? എന്നാ ഓടീട്ട് തന്നെ ബാക്കി കാര്യം. ഓടുന്നെനു മുൻപേ ഒരു ലാസ്റ്റ് ചോദ്യം പോലെ ഞാൻ ചോദിച്ചു.. "അല്ല ന്തെലും വൃത്തികെട് കാണിച്ചോ അവർ?" (ഞാൻ അന്ന് ഇല്ലലോ ഹി ഹി). ഒടനെ ചേട്ടൻസ് "വൃത്തികെടോ...ഹും, അന്ന് രാത്രി ഇവിടെ പടക്കൊകെ പോട്ടിച്ച് ആഘോഷിക്കുമ്പോ മുകളിൽ നിങ്ങളുടെ കൂട്ടുകാർ പാട്ടും കൂത്തും ആയിരുന്നു ഒരുമാതിരി വൃത്തികെട്ട ശബ്ദത്തിൽ. (ആ വാഴ്ത്തപ്പെട്ട ശബ്ദം എന്റെതായിരുന്നു) അതോക്കെ ഞങ്ങൾ സഹിച്ചു. വീട് (വീടെയ്..ഒരു മുറി. അതിനാണ്) തരുമ്പൊഴെ പറഞ്ഞിട്ടുണ്ട് മദ്യപാനം പാടില്ലെന്നു. അതും പുതുവർഷം അല്ലെന്നു കരുതി പോട്ടെന്നു വെച്ചു. പക്ഷെ, രാവിലെ ഒരുത്തൻ ടെറസിൽ നിന്ന് താഴെ മുറ്റമടിച്ചോണ്ടിരുന്ന എന്റെ ഭാര്യയുടെ മുതുകത്തു വാള് വെച്ചേക്കുന്നു. ആ *₹*#&₹#*^#&₹^*&(#^$#(^$... ഞാൻ വരെ വെച്ചിട്ടില്ല ഇന്നെ വരെ ഒരു വാൾ" അദ്ദേഹം വൈബ്രേഷൻ മോഡിൽ ആയിരുന്നു.... ഇടയ്ക്കു ജമ്പിംഗ് മോഡിലേക്ക് ഷിഫ്റ്റ്‌ ആയി...

ന്റമ്മോ....ദിസ് ന്യൂ ഇയർ ഹാസ് ബികം സൊ ബൂട്ടിഫുൾ..!! ഇയാള് ബയോളജി ശരിക്കും പഠിച്ചിട്ടുണ്ട്...ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. വെളുക്കനെ ഒരു ചിരീം ചിരിച്ചു ഒരു സൊറീം പറഞ്ഞു പതുക്കെ ഇറങ്ങി നടന്നു.ആ മാന്യൻ അതിനു "കു"ൽ തുടങ്ങുന്ന എന്തോ ഒരു വാക്ക് പറഞ്ഞു. ഞാൻ ശ്രദ്ധിക്കാൻ പോയില്ല.. നമുക്കെന്ത് കാര്യം.

നിർവികാരനായി.. നിർചോരനായി (ഇവിടെ ചോര ഇല്ലാത്തവൻ എന്നർത്ഥം) പുതിയ റൂമിൽ എത്തിയ എന്റെയടുത്തു പാപ പങ്കിലശിഞ്ചിത മനസ്സോടെ ശിവേട്ടൻ വന്നിരുന്നു. "എന്താഡാ ? അങ്ങേരു വല്ലതും പറഞ്ഞോ??" ഞാൻ കേട്ട വിവരം അവിടെ പറയാൻ പറ്റില്ലലോ. കുരുത്തക്കെട് കിട്ടില്ലേ. ശിവേട്ടന്റെ പ്രായം ഞാൻ നോക്കണ്ടേ? "നിങ്ങളാരെങ്കിലും അന്ന് രാവിലെ വാള് വെച്ചിരുന്നോ???" പിന്നേം നിർവികാരനായി ഞാൻ ചോദിച്ചു.

ശിവേട്ടൻ തല ചെരിച്ചു മേൽപ്പോട്ടു നോക്കീട്ടു പറഞ്ഞു "ഡാ അതേയ്.. രാത്രിത്തെ പരിപാടി കഴിഞ്ഞു രാവിലെ വല്ലാത്തൊരു വിമ്മിഷ്ട്ടം ആയിരുന്നു.. ഒന്ന് വാളു വെച്ചപ്പോഴാ ഒരാശ്വാസം കിട്ടിയത്. അല്ല, അതിനിപ്പോ എന്താ??" ഞാൻ പറഞ്ഞു.. "ഹാ.. നിങ്ങൾ ആ ആശ്വാസ വാൾ കൊണ്ട് വെച്ചത് ലങ്ങേരുടെ ഫാര്യയുടെ മുതുകത്ത് ആയിരുന്നു..അത്രേ ഉള്ളൂ പ്രശ്നം." ഇത്രയും പറഞ്ഞിട്ട് ഞാൻ എന്റെ സ്ഥാവര ജംഗമങ്ങൽ അന്വേഷിച്ചു അകത്തേക്ക് കേറി... താമസം തുടങ്ങാൻ..!!

വാലിൻറെ ചെറ്യേ ഒരു കഷ്ണം : ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പ്പികം മാത്രം.. ൻറെ എഫ്ബി ഫ്രെണ്ട് ലിസ്റ്റിൽ ഇല്ല. സത്യം.
------------------------------------------------------------------
രഞ്ജിത്ത് മണ്ണാർക്കാട്

Saturday, February 28, 2015

പെണ്ണുകാണൽ ഒന്നാം ഖണ്ഡം

അമളി പറ്റാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല ല്ലേ. എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് അമളികൾ.

അതിൽ ഒരെണ്ണം....മുഴുത്തത് നോക്കി തരം തിരിച്ചത് എഴുതാം...

കോളേജു ജീവിതം സംഭവ ബഹുലം ആയിരുന്നു. വേറെ ഒരു തരത്തിൽ പറഞ്ഞാൽ, കോളേജിൽ പോകുന്നത് തന്നെ ചിരിക്കാൻ ആയിരുന്നു. പഠിത്തവും കോളേജു ലൈഫും എന്നൊക്കെ പറഞ്ഞാൽ അത് പണ്ട് ഉണ്ണികൃഷ്ണൻ മാഷ്‌ പഠിപ്പിച്ച പോലെയാ. രണ്ടു പാരലൽ രേഖകൾ ഒരിക്കലും കൂട്ടി മുട്ടില്ലത്രേ...

പൊതുവെ ഒരു പാവം പയ്യൻ ആണ് ഞാൻ എന്ന ദിസ് ബോയ്‌ എന്ന് മുന്നേ പറഞ്ഞിരുന്നല്ലോ. (സപ്ലിയും തുണ്ടും പിന്നെ ഞാനും).

പ്രായത്തിന്റെ എല്ലാ കുരുത്തകേടും കൊണ്ട് നടന്നിരുന്ന സമയം.

ഡിഗ്രിക്ക് പഠിക്കുമ്പോ തന്നെ വായ്നോട്ടത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവൻ.

ശുദ്ധൻ, ശാന്തൻ, നിഷ്ട്ടൂരൻ നിഷ്ക്രിയൻ കോളേജ് ഫീസ്‌ കൊടുക്കാത്തവൻ ക്ലാസ്സിൽ കേറാത്തവൻ പൂവാലൻ എന്ന് തുടങ്ങി.... സ്ഥാനമാനങ്ങൾ ചില്ലറ ഒന്നും ആയിരുന്നില്ല.

ഹിറ്റ്ലിസ്റ്റിൽ മൂന്നാമതോ മറ്റോ ആയിരുന്നു സ്ഥാനം എന്നാണ് ഓർമ്മ. സ്ഥാനക്കയറ്റം കിട്ടാനുള്ള കാരണവും വളരെ സിമ്പിൾ ആണ്.

പ്രിന്സിപ്പാളിന്റെ റൂമിന് പുറത്തു ഒരു കുഞ്ഞു അലങ്കാരപ്പണി നടത്തി... അത് പുള്ളി കണ്ടു..

അതായത് ഓഫീസ് റൂമിന്റെ ചുവരിൽ "ചെരിപ്പ് പുറത്തു" എന്ന് എഴുതി വെച്ചിരുന്നു. പതിവുപോലെ, ഫീസ് കൊടുക്കാത്ത കഠിനമായ കുറ്റത്തിന്

ഓഫീസു റൂമിനു പാറാവ്‌ നില്ക്കണ ഒരു ദിവസം..ആ "ചെരിപ്പ്" എന്നതിലെ "ി " ഞാൻ ചുരണ്ടി മാറ്റി.

ചെറ്യേ ഒരു മാറ്റം. "ചെരപ്പ് പുറത്തു" എന്ന്... അത് അത്ര വലിയ കുറ്റമാണോ??.ഹും, അതിനാ എന്നെ ഹിറ്റ്ലിസ്റ്റിൽ ലോ ലെവലീന്നു കൊറേ കൂടെ ലോ ലെവലിലേക്ക് പ്രമോട്ട് ചെയ്തത്.

ഇത് ഞാൻ എക്സാമ്പിൽ ആയി ഒരു ഉദാഹരണം പറഞ്ഞതാ. കഥയിലേക് കടക്കാം..

(അതിനു മുൻപ് ഒരു കൂട്ടിച്ചേർക്കൽ കൂടെ.. എന്റെ ഏട്ടൻ അതേ കോളേജിൽ കുറച്ചു കാലം പഠിപ്പിച്ചിരുന്നു..ഞാൻ അവിടെ പഠിക്കുന്ന സമയത്ത് തന്നെ....അവന്റെ കഷ്ട്ടകാലം)

അപ്പൊ അങ്ങിനെ പാറി പറന്നു അർമാദിച്ചു അല്ലുഅർജുൻ ഫിലിം പോലെ നടക്കുകയായിരുന്നു.

അതുകൊണ്ട് കോളേജിലെ ലലനാമണികൾക്കിടയിൽ അത്യാവശ്യം ചീത്തപ്പേര് സമ്പാദിക്കാൻ കഴിഞ്ഞിരുന്നു...

നമ്മളെ കാണുമ്പോ തന്നെ... "ഹൌ... ശല്ല്യം"എന്നവർ മൊഴിയുമ്പോൾ ഉള്ള ആ ഒരു സുഖം..

അത് ഒരുമാതിരി പ്രവാസിക്ക് ലീവ് കിട്ടുന്ന പോലെ ഉള്ള ഒരു സുഖാ.

ഫൈനൽ ഇയർ ആയപ്പോൾ ആണ് ഒരാളെ പരമാവധി വെറുപ്പിച്ചത്. (ആളുടെ പേര് പറയുന്നില്ല.)

എന്ന് വെച്ചാൽ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക്‌ ഒരു പ്രണയം ഉണ്ടായിരുന്നു. നല്ല സ്വയമ്പൻ പ്രേമം. ഉള്ളിൽ തട്ടിയ പ്രേമം. അവൻ ചെന്ന് വിളിച്ചാൽ അവളുടെ അനിയത്തിയും കുഞ്ഞമ്മയും വരെ കൂടെ ഇറങ്ങി ചെല്ലും.

പഷ്ട്ട് പ്രേമം. പ്രേമത്തിന് തന്നെ പ്രേമം തോന്നുന്ന പ്രേമം. അതായിരുന്നു ആ പ്രേമം.

അപ്പോൾ അവന്റെ കാമുകിയുടെ ഒരു സുഹൃത്ത് ആണ് കഥാ പാത്രം (ഒരു അലങ്കാരത്തിനു വേണ്ടി അവൾക്കു ശരണ്യ എന്ന് പേര് ഇടുന്നു.

ആ പേരിൽ ഒരു സിൽമാ നടി അല്ലാതെ എനിക്ക് ആരെയും പരിചയം ഇല്ല. സംഗതി സേഫ്).

ഈ കുട്ടിക്കാണെങ്കിൽ ഞങ്ങളെ കണ്ടാൽ മന്ത്രവാദീനെ കണ്ട കോഴീനെ പോലെയാ മട്ടും ഭാവോം.

എൻറെ കൂട്ടുകാരന്റെ കാമുകിയോട് അവളുടെ വക പരാതിയും ബോധിപ്പിക്കേം ചെയ്തു.

"അവർ എന്നെ കണ്ടാൽ മുഖത്തേക്ക് ഒരുമാതിരി നോട്ടം നോക്കുന്നു, ഒരുമാതിരി പെണ്ണുങ്ങളെ കാണാത്ത പോലെ"

അത് പിന്നെ നോക്കാതെ എങ്ങനെയാ. ദോഷം പറയരുതല്ലോ. നല്ല കണ്ണുകളാ ചന്തക്കാരീടെ.

ന്നു വെച്ചാ, മ്മടെ സിൽമാ നടി ഗൌതമി നായരുടെ കണ്ണ് പോലെ.

ഞങ്ങൾക്ക് ആളാം വീതം അവളോട്‌ പ്രേമം തോന്നി. കാര്യമില്ലലോ.

എല്ലാവരും ഒരുമിച്ചു ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടപോലെ അല്ലെ അവളെ നോക്കണത്.

ഞങ്ങൾ നല്ല രീതിയിൽ തന്നെ വായ്നോട്ടം തുടർന്നു. പരാതി കൊടുത്തപ്പോൾ നോട്ടം വായിൽ മാത്രമായി ഒതുങ്ങിയില്ല.

അതും പരാതിപട്ടികയിൽ കേറി. നേരെ പ്രിന്സിപ്പാളിന്റെ കയ്യിലെത്തി. പുള്ളിക്കാണെങ്കിൽ അതിൻറെ കലിപ്പ് വേറെയും.

എല്ലാം കൂടെ ആ കുട്ടിയുടെ മുന്നില് മ്മള് ഒരു പീഡാന്തകൻ ആയി..കോളേജു ജീവിതം കഴിഞ്ഞപ്പോഴേക്കും ഈ കുട്ടി നമ്മളെ കണ്ടാൽ വേറെ വഴിക്ക് റ്റാക്സി പിടിച്ചു പോകും എന്ന അവസ്ഥ ആയി.

കോളേജിൽ നിന്നും ഇറങ്ങി, ജീവിതത്തിന്റെ കയത്തിലേക്ക് എടുത്തു ചാടിയപ്പോൾ ഈ കുട്ടിയേയും, അതുപോലെ ഉള്ള പല കുട്ടികളെയും എല്ലാം മറന്നു പോയിരുന്നു.

ഓർക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നല്ലോ.ഇടയ്ക്കു ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഗൾഫിലും എത്തി.

ഇതിനിടക്ക്‌ എപ്പോഴോ എനിക്ക് വിവാഹപ്രായം ആയി. ആലോചനകൾ..ജാതക പ്രശ്നം,

സ്വതവേ നിഷ്കളങ്കൻ ആയ എനിക്ക് കിട്ടിയതോ ശുദ്ധ ജാതകവും. പോരെ പൂരം... എങ്ങനെ നോക്കിയാലും ലസാഘു ശരിയാവില്ല.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് കാതിനു ഇമ്പമുള്ള ഒരു വാർത്തയുമായി ബ്രോക്കർ എന്ന് അറിയപ്പെടാൻ തീരെ താല്പര്യമില്ലാത്ത മാര്യേജ് അറേഞ്ച്മെൻറ് എക്സികുട്ടിവ് സുന്ദരേട്ടൻ വരുന്നത്.

ഒരു ജാതകം ഉണ്ട്. ശുദ്ധം ആണ്. നമുക്ക് ഇപ്പൊ തന്നെ നോക്കിക്കാം. എന്നിട്ട് ജാതക നീചനായ പണിക്കരുടെ അടുത്ത പോയി

ഏതോ തമിഴ് പാട്ട് തല തിരിച്ചു പറഞ്ഞു മൂന്നു ഊത്തും ഊതി അഞ്ച് ശംഖു അങ്ങോട്ടും, നാല് ശംഖു ഇങ്ങോട്ടും 300 രൂഫാ പണിക്കരുടെ പോക്കറ്റിലെക്കും പോയപ്പോ ജോത്സ്യർ ഇപ്രകാരം കഥിച്ചു

"ജാതകത്തിന് എന്താ മൊഞ്ച്. പഹയാ, ഇജ്ജാതി ഒരു ജാതകം ന്റെ പണിക്കർ ലൈഫിൽ ഞാൻ കണ്ടിട്ടില്ല. നിനക്ക് ശുക്രൻ ആകുന്നു.. നീ നെപ്റ്റ്യുൻ ആകുന്നു, നീ പ്ലൂട്ടോ ആകുന്നു,..

നീ വ്യാഴവും, വെള്ളിയും, ആകുന്നു..നീ ആകുന്നു ശനീശ്വരൻ.. ചുരുക്കത്തിൽ നീ നിന്നിലെ നിന്നെ കണ്ടെത്തിയിരിക്കുന്നു...നീ ആകുന്നു ഫാഗ്യവാൻ... ഓടി പോയി കല്യാണം കഴിച്ചോ...

വൈകിയാൽ വേറെ നെപ്റ്റ്യൂൻ പ്ലൂട്ടൊമാർ അവളെ കൊണ്ട് പോകും. അവളൊരു അമൂല്യ വസ്തു ആകുന്നു..."

ഇത്രേം പറയാൻ സുന്ദരേട്ടൻ ബ്രൊ പണിക്കർ ബ്രോക്ക് വേറെ എത്ര കൊടുത്തു എന്നറിയില്ല...

ഇഥം കേട്ടതി ശുദ്ധനാം സുന്ദരേട്ടൻ ഏതോ നമ്പരിലേക്ക് കുത്തി.. എന്നിട്ട്...ഹലോ.. ആഹ, ഓഹോ...ശരി. ഇപ്പോൾതന്നെയോ.. ആയിക്കോട്ടെ.. ഓ ശരി..

എത്താറാകുമ്പോ വിളിക്കാം.. ഇല്ലില്ല. ഒകെ.. ഓക്കേ.. എന്നൊക്കെ വായ്പാട്ട് പാടി.

ഞാൻ അപ്പോൾ തന്നെ കൂടെപ്പിറപ്പായ ഏട്ടനേയും അവന്റെ ധര്മ്മ പത്നിയും, മാഅഇ. സുന്ദരേട്ടനെയും അപ്‌ലോഡ്‌ ചെയ്തു നാൽകാലി ശകടത്തിൽ നേരെ വിട്ടു.

പെണ്ണ് കാണാൻ.. ലൈഫിലെ ആദ്യത്തെ പെണ്ണ് കാണൽ... ന്റെ പോന്നോ.... രൊഞ്ചാമം.

എന്തൊക്കെ ചോദിക്കണം, എങ്ങനെ ഒക്കെ സീരിയസ് ആയി ഇന്റെലെക്ച്ച്വൽ ആയി സംസാരിക്കണം എന്നൊക്കെ ചേട്ടത്തിയമ്മയോട് (ഒരു പെങ്ങൾ ഇല്ലാത്തതിന്റെ കുറവു നികത്തീത് അവളാ. അവളുടെ ഇടി കൊറേ മേടിച്ചു കൂട്ടീട്ടുണ്ട് ജസ്റ്റ്‌ ഫോർ ഹൊറർ) റിഹേർസൽ നടത്തി....

പോകുന്ന വഴിയിലൊക്കെ പെണ്ണിനെ കുറിച്ച വാ തോരാതെ സംസാരിച്ചു സുന്ദരേട്ടൻ...അളിഞ്ഞ കുറെ തമാശകളും...

ഇവിടെ മനുഷ്യന്റെ നെഞ്ചിടിക്യാ.. വായ്നോക്കുന്ന പോലെ അല്ലലോ പെണ്ണ് കാണൽ.

ഇതിപ്പോ നമ്മളല്ലേ അന്നത്തെ നോട്ടപ്പുള്ളി... അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും.. ആ വീട്ടിലെ ബാകി അംഗങ്ങളും, എല്ലാവരും നമ്മളെ അല്ലെ നോക്ക്വ...

എനിക്കാണെങ്കിൽ ഒരു മണവാളന് വേണ്ട യാതൊരു ക്വാളിറ്റീം ഇല്ല..ഒരുമാതിരി കുറ്റിതാടീം..വെട്ടാത്ത മീശയും..പെരുത്ത് കൊറേ മുടിയും ആകെ കൂടെ ഒരു അലമ്പ് ലുക്ക്‌.

(ഇന്നത്തെ അത്ര ഗ്ലാമർ ഒന്നും ഇല്ലെന്നെ. ഇന്ന് ഞാനാകെ സുന്ദര കില്ലാടി ആയില്ലെ)

വീട്ടിലെത്തി, പതിവ് ചടങ്ങുകൾ...കാലാവസ്ഥ നിരീക്ഷണ ചർച്ചകൾ, സര്ക്കാരിന്റെ തെറ്റായ നയങ്ങൾ..

പിന്നെ നേരത്തെ പറഞ്ഞപോലെ ഒളിഞ്ഞിരുന്നിട്ടു കുറെ തലകൾ എന്നെ നോക്കി സ്കാനിംഗ് തുടങ്ങി. എനിക്കാണേൽ അന്നാദ്യായിട്ടു നാണം വന്നു.

മെർസി കോളേജിൽ അപ്പ്ലിക്കേഷൻ ഫോം മേടിക്കാൻ പോയി പ്ലിങ്ങി നിന്ന (ആ കഥ പിന്നീട്) അവസ്ഥ. ഞാൻ കാൽ നഖം കൊണ്ട് രവിവർമ്മ ആയി..

അങ്ങിനെ ആ അസുലഭ മുഹൂർത്തം വന്നു ചേർന്നു.. കുട്ടിയെ വിളിക്കാം എന്ന് കേട്ട നിമിഷം. എന്തായാലും വേണ്ടില്ല, പറഞ്ഞു കേട്ട അവസ്ഥ വെച്ച് ഇവളെ തന്നെ കല്യാണം കഴിക്കാം.

കൊറേ പെണ്ണ് കണ്ടു നടക്കാനൊന്നും വയ്യ. സുന്ദരീ.. സുമുഖീ.. ഞാൻ നിന്നെ കേട്ടാമെടീ...എന്നൊക്കെ ഉള്ള മാനസിക വ്യാപാരങ്ങളോടെ പഞ്ചാര വദനൻ ആയി നിന്നു...

ടിക്ക് ടിക്ക് എന്ന് നിമിഷങ്ങൾ പോയപ്പോൾ പെണ്ണുകാണൽ സദസ്സിലേക്ക് അവൾ ആനയിക്കപ്പെട്ടു. ഞാൻ തല ഉയർത്തി നോക്കിയില്ല. ചായയിൽ മാത്രം നോക്കി ഇരുന്നു.

കണ്ടപ്പോ തന്നെ ആക്രാന്തം ആണെന്ന് അവർ കരുതണ്ട. അപ്പോൾ പെണ്ണുകാണൽ ചടങ്ങിലെ തമാശക്കാരൻ ആയ ബ്രോക്കർ സുന്ദരേട്ടൻ പുഞ്ചിരിച്ചു വശംവദനായി മൊഴിഞ്ഞു..

ഞങ്ങൾ ആല്ല ട്ടോ ഈ ഇരിക്കുന്ന ആളാ ആള്...എന്നിട്ട് കീചകനെ കൊന്ന ഭീമനെ പോലെ. ഹാാ ഹാ ഹാ എന്ന് അട്ടഹസിച്ചു.. അപ്പോഴും ഞാൻ നോക്കിയില്ല.

അപ്പൊ അവൾ ഏട്ടത്തിയമ്മ പറഞ്ഞു, എനിക്കറിയാം കുട്ടിയെ, ഞാൻ കോളേജിൽ നിന്നും കണ്ടിട്ടുണ്ട്. ചെറുങ്ങനെ ഒരു ഇടി വെട്ടി എനിക്ക്..

അപ്പൊ കുട്ടിയും മൊഴിഞ്ഞു, ഞാനും ചേച്ചിയേം കണ്ടിട്ടുണ്ട്, ഏട്ടനേയും കണ്ടിട്ടുണ്ട് (അവൻ പഠിപ്പിച്ചിരുന്ന സമയത്ത്).

ഇത്രേം കേടപ്പോൾ ഇത്രേം പോപ്പുലർ ആയ എന്നെ മാത്രം കണ്ടിട്ടില്ലെടീ ജാഡ പെണ്ണെ എന്നും ചോദിച്ചു, മംഗലാംകുന്നു കർണ്ണനെ പോലെ തല ഉയർത്തി ഞാനും എൻറെ കുശാഗ്ര നയങ്ങനൾ എറിഞ്ഞു....

നേരത്തെ വെട്ടിയ ചെറുങ്ങനെ ഉള്ള ഇടി അല്ല ഇപ്പൊ വെട്ടിയത്.. ഒരു ഒന്നൊന്നര ഇടി ആയിരുന്നു...കുട്ടിക്കും വെട്ടി അതെ ഇടി...

ഇവിടെ മണിച്ചിത്രത്താഴിലെ വിടമാട്ടേൻ എന്ന് ചോദിക്കുന്ന സീനിലെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ചേരും...‌..അതവളായിരുന്നു... ശരണ്യ....കോളേജു തീർന്നതിനു ശേഷം ഇപ്പോഴാ ആളെ കാണണത്.

ഞാൻ ആകെ ഗ്യാസ് പോയി സഹതാപാർഹനായി ഭ്രിങ്ങ്യൻ ആയി..വെറുതെ ഇരുന്നു....ആ സമയം തന്നെ മ്മടെ എട്ടതിയമ്മയുദെ ചോദ്യം,

"ഇയാളും ആ കോളേജിലാ പഠിച്ചിരുന്നെ കണ്ടിട്ടുണ്ടോ??" ഇടി വെട്ടു കൊണ്ടവനെ പാമ്പും കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളു.. ആ അവസ്ഥ.. അതായിരുന്നു എന്റെ...

കുട്ടി എന്നെ സൂക്ഷിച്ചു നോക്കി കാണണം. ഞാൻ തല കുനിച് ഇരിക്യല്ലേ.. എന്തേലും പറഞ്ഞാൽ പെണ്ണ് കാണല് കല്ലിവല്ലി മ്മക്ക് ശരീരം ആണ് വലുത് എന്ന് പറഞ്ഞു ഓടാൻ റെഡി ആയി ഉള്ള ഒരു ഇരുത്തം..

അവൾ മൊഴിഞ്ഞു.. "ഞാൻ കണ്ടിട്ടുണ്ട്.. സീനിയർ ആയി പഠിച്ചതാണ്. നല്ല പരിചയം ഇല്ല".. അത് കേട്ടപ്പോ എനിക്ക് ആ കുട്ടിയെ തൊഴാൻ തോന്നി. മാനം കാത്തതിന്. കുറച്ചു ശ്വാസം കിട്ടി. ഞാൻ കല്ലിവല്ലി പറഞ്ഞു ഓടാനുള്ള തീരുമാനം ഞാൻ യുദ്ധകാലാടിസ്ഥാനത്തിൽ പിൻവലിച്ചു.. ആ കുട്ടിയുടെ നല്ല മനസ്സിന് മനസ്സാൽ നന്ദി പറഞ്ഞു ഇരികുമ്പോ അടുത്ത ഇടി....

അല്ലാ,എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം...ന്റെ ഒടാതിരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുന്ന പോലെ തോന്നി.

ഇത് കേട്ടതും അവൾ ഉള്ളിലേക്ക് പോയി. പിന്നാലെ വാഡാ നിനക്കുള്ളത് ഉള്ളിൽ നിന്നും തരാഡാ എന്ന സ്റ്റയിലിൽ...

വിനീത വിധേയൻ ആയി ഞാൻ ലെഫ്റ്റ് റൈറ്റ് മോഡിൽ പുറകെ...മനസ്സില്ലാ മനസ്സോടെ....

പോണേനു മുന്നേ എട്ടത്തീടെ ഉപദേശം.. "ആക്രാന്തം വേണ്ട ട്ടോ. ഹാ.." ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.. ശവത്തിൽ കുതുന്നോടീ എന്നാ ഭാവത്തിൽ..

ഉള്ളിലേത്തിയപ്പോൾ അവൾ നിന്നു. ഒരു സേഫ് ഗ്യാപ് കീപ്‌ ചെയ്ത് ഞാനും... ഒരു സൈക്കളീന്നു വീണ ചിരീം ഫിറ്റ്‌ ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു.. "എവിടെയാ വീട്..."

അവൾടെ മുഖത്തൊരു ചിരി കണ്ടു കൊലച്ചിരി.. "എന്റെ വീട്ടിൽ അല്ലെ ഇപ്പൊ നിൽക്കണേ ?? സ്ഥലകാലം കിട്ടുന്നില്ല ല്ലേ".. എന്നിട്ട് ചോദിച്ചു, "അല്ല, എന്താ പരിപാടി ഇപ്പൊ?"

ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു, ഒരു കുമ്പസാരം സ്റ്റൈലിൽ. "കോളേജു ലൈഫിലെ കാര്യങ്ങളൊക്കെ പ്രായത്തിൻറെ കുരുത്തക്കെടായി കാണണം. ദേഷ്യം തോന്നരുത്".

അപ്പൊ അവൾ, എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു... "അതൊക്കെ അങ്ങിനെ തന്നെ ഞാൻ എടുത്തിട്ടുള്ളൂ. പക്ഷെ ഇയാളെ ഇങ്ങനെ എന്റെ മുന്നില് കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല".

ഞാൻ വീണ്ടും സ്ഥായീഭാവം ആയ ഇളിഭ്യചിരിയിൽ നിൽക്കുമ്പോൾ അവൾടെ ചോദ്യം. "എന്താ തീരുമാനം എന്ന് വീട്ടുകാരെ അറിയിചോളൂ". ഞാൻ എന്താ പറയണ്ടേ എന്നു അറിയാത്ത അവസ്ഥയിലായിരുന്നു...

എന്നിട്ടു അവൾ ഒരു ചോദ്യം കൂടെ "പഴയ കൂട്ടുകാരൊക്കെ ഇല്ലേ കൂടെ എന്ന്.." ഫൈനലിൽ ഏഴു ഗോൾ കിട്ടിയ ബ്രസീലിന്റെ അവസ്ഥയിൽ ആയ ഞാൻ വീണ്ടും വീണ്ടും ചിരിച്ചു.

അപ്പോൾ അടുത്ത ഗോളും കൂടെ അവൾ അടിച്ചു.. "എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ"..

ഞാൻ രണ്ടു വാക്കുള്ള ഒരു കാര്യം പറഞ്ഞു...അതോടെ ഇന്റർവ്യൂ തീർന്നു ഞാൻ പരാചിതനായി പുറത്തു വന്നു.

സഭ പിരിഞ്ഞു.. തിരിഞ്ഞു നോക്കാതെ ഞാൻ ശകടത്തിൽ കയറി. വണ്ടി നിരങ്ങി നീങ്ങി...ഗ്രാമപാതയിലെ ചെമ്മണ്ണിൽ പൊടിപടലങ്ങൾ പാറിച്ചു കൊണ്ട് ആ നാൽകാലി മുരണ്ടു പറന്നു (ഒരാവശ്യോം ഇല്ലാത്ത അലങ്കാരം).

വീട്ടിലെത്തും മുൻപ് ആ പൊടി പടലങ്ങളെ സാക്ഷി ആക്കിക്കൊണ്ട് സർവ്വശ്രീ ശശി ആയ ഞാൻ ചിന്തിച്ചത് ഇതായിരുന്നു..

എന്തിന്റെ കേടായിരുന്നു എനിക്ക്...........

--------രഞ്ജിത്ത് മണ്ണാർക്കാട്

വീണ്ടും ഒരു ഓർമ്മ


സ്കൂളിൽ പോകുക എന്ന് പറഞ്ഞാൽ ആക്ച്വലി ഒരു അർമാദിക്കൽ ആയിരുന്നു. നല്ല രസല്ലേ....അഴിച്ചു വിട്ട കാളയെ പോലെ ഒരു പോക്ക്. പ്രത്യേകിച്ചും മഴക്കാലത്ത്.

സ്കൂളിലേക്ക് നടന്നു പോകുന്ന ആ പോക്ക്. ഹോ... ഇന്നിപ്പോ പറഞ്ഞാ വിശ്വസിക്കാൻ പ്രയാസമുള്ള പയ്യൻസ് ഉണ്ടാവും. നമ്മുടെ നവയുഗ ഫ്രീക്കന്മാർ..

പഴയ ആളുകൾ പറയുന്ന പോലെ പറഞ്ഞു തുടങ്ങാം.. ഹാ..അതൊക്കെ ഒരു കാലം..

റോഡിലെ കുഴികളിലെ ചെളി പരസ്പരം തെറിപ്പിച്ചും. വഴിയിൽ നിന്നും മാങ്ങ, പുളി എന്നീ സാധങ്ങൾ എറിഞ്ഞും പെറുക്കിയും ഒരു കാലവണ്ടിയെങ്ങാൻ കണ്ടാൽ അതിന്റെ പുറകിൽ തൂങ്ങി...നടന്നിരുന്ന മനോഹരമായ ബാല്യകാലം.

വെള്ള യൂനിഫൊർമിൽ താഴെ മുതൽ വീ കെ സി യുടെ വയലറ്റ് കളർ ചെരുപ്പ് കൊണ്ട് അടിച്ചു കയറ്റിയ ചെളി തുള്ളികൾ... പരസ്പരം കുത്ത് കൂടി തുളഞ്ഞ കുടകൾ.. എല്ലാ കുടകളും കൂടെ നിരത്തി വെച്ച് നടക്കാൻ പോലും സ്ഥലമില്ലാത്ത ക്ലാസ്സ് മുറികൾ

ക്ലാസ്സ്‌ മുറികളിലെ അരമതിലിൻറെ പാതി മറച്ചിരുന്ന തട്ടികയുടെ ഇടയിലൂടെ വരുന്ന മഴത്തുള്ളികൾ... പൊട്ടിയ ഓടിന്റെ ഇടയിലൂടെ മഴവെള്ളം ചോരുന്ന ക്ലാസ് മുറികൾ...ഹൌ....ആലോചിക്കാൻ വയ്യ. മഴപെയ്താൽ സ്കൂളിലെ മുറ്റത്ത് നിറയെ വെള്ള ചാലുകൾ ഉണ്ടാവും. അതിനു റൂട്ട് ഉണ്ടാക്കൽ ആണ് പ്രധാന കളി. സൂയസ് കനാലിനെ വരെ തോൽപ്പിക്കുന്ന തരത്തില്ലുള്ള വെള്ള ചാലുകൾ

ഇത്യാദി കളികൾ എല്ലാം കഴിഞ്ഞു നനഞ്ഞു ഒട്ടി ക്ലാസ്സിൽ ഇരിക്കണം...പെരുംജാതി സുഖാ അതിനു. എന്നിട്ട് വൈകുന്നേരം വീട്ടില് ചെന്ന് നോക്കിയാ അറിയാം അക്രമം. ഷർട്ട്‌ കരിമ്പന പിടിച്ച നല്ല ഡിസൈൻ ഒക്കെ ആയി.. അമ്മ ഓടിക്കാൻ വേറെ വല്ലോം വേണോ??

എനാലും അതൊരു നല്ല കാലം തന്നെ ആയിരുന്നു. ബാഗ്‌ ഒക്കെ ഉണ്ടെങ്കിലും മഴത്തുള്ളികൾ വീണു പേര് മാഞ്ഞു തുടങ്ങിയ പുസ്തകങ്ങളും ...എഴുത്തു പടർന്ന പേജുകളും.... ഓർമകൾക്ക്‌ പണ്ടത്തെ പോലെ തന്നെ ഇന്നും ഒരു സുഗന്ധം.......

ഇന്നത്തെ കാലത്ത് സ്കൂളിലെ വെള്ളച്ചാലുകളിൽ കടലാസ് കപ്പൽ ഉണ്ടാക്കി രസിച്ചിരുന്ന എത്ര പേരുണ്ടാവും??? കൂട്ടുകാരന്റെ കപ്പൽ മുക്കുമ്പോൾ കിട്ടുന്ന ഒരു ആത്മനിർവൃതി,,ഹോ....തിരിച്ചും പണി കിട്ടും..അത് വേറെ കാര്യം...

ഇനി വേനൽ കാലത്ത് നേരിട്ടിരുന്ന ഒരു വലിയ പ്രശ്നം ആയിരുന്നു കുടി വെള്ളം. ചുക്കുവെള്ളത്തിന്റെ കറ പിടിച്ച പ്ലാസ്റ്റികിന്റെ കുപ്പിയിൽ കൊണ്ടുപോയ വെള്ളം ഉച്ച ആവുമ്പോഴേക്കും തീർന്നിട്ടുണ്ടാകും.. പിന്നെ പൈപ്പിലെ വെള്ളം. അതും തീരും. വീട്ടിൽ നിന്നും പ്രത്യേകം പറയും..പൈപ്പ് വെള്ളം കുടിക്കല്ലേ എന്ന്... ദാഹിച്ചു എരിപൊരി സഞ്ചാരം തുടങ്ങിയാ പിന്നെ എന്ത് പൈപ്പ്...

എല്ലാം തീർന്നാ പിന്നെ ദാഹിച് കരിഞ്ഞു ഇരിക്കും.പെണ്‍കുട്ടികളോട് കടം വാങ്ങി കുടിക്കും..തന്നില്ലെങ്കിലോ, മാന്യമായി കട്ട് കുടിക്കും..ഹമ്പട... സ്കൂളിലെ അരമതിലിൽ നിരത്തി വെച്ചിട്ടുണ്ടാകും പല കളറിൽ ഉള്ള വാട്ടർ ബോട്ടിലുകൾ... അതിൽ നിന്നും എടുത്തു കുടിക്കാനും ഉണ്ട് ഒരു സുഖം

സ്കൂൾ വിട്ടു പോകുമ്പോൾ പഞ്ചായത്ത്‌ കിണറ്റിൽ നിനും വെള്ളം കോരുന്ന ലലനാമണികളുടെ ദയക്ക് വേണ്ടി കാത്തു നിൽക്കും. ഒരു കൈക്കുമ്പിൾ വെള്ളം കിട്ടണമെങ്കിൽ രണ്ടു ടാങ്കർ ഇരക്കണം.. ഒരു വിധം എല്ലാരും തരും. എന്നാലും ഉണ്ടാകും ചില ച്യാച്ചിമാര്. ദാഹിച്ചാ വെള്ളം തരില്ലാന്നെയ്...അപ്പോ പിന്നെ അവര് വല്ല ഇടിവെട്ടി ചവണേ എന്നോ, വെള്ളം കോരുമ്പോ കിണറ്റിൽ വീഴണേ എന്നോ ഒരു പ്രാർത്ഥനയാ...!! അല്ല കൊടിയ പാപം അല്ലെ അവർ ചെയ്യുന്നത്. ദേഷ്യം വരില്ലേ പിന്നെ....കുടിവെള്ളം പൂഴ്ത്തിവേക്കുന്നോ??

ഒരുവിധം വാടിത്തളർന്ന് വീട്ടിലെത്തുമ്പോഴേക്കും ഒരു വഴിക്ക് ആയിട്ടുണ്ടാകും. പക്ഷെ മ്മടെ പരിപാടി തൊടങ്ങാൻ പോണല്ലേ ഉള്ളു. പാടത്ത് കുത്തി മറയണ്ടേ?? പാടത്തെ കളി ഒക്കെ കഴിഞ്ഞു വീട്ടിലേക്കു ഒരു പോക്കുണ്ട്. പെറ്റ അമ്മ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ..

എന്നാലും ആ കാലത്തിനു ഒരു സുഖമുണ്ടായിരുന്നു. കമ്പ്യുട്ടെർ ഗെയുമുകൾ സമയം കാർന്നു തിന്നാത്ത, സീരിയലുകൾ അമ്മമാരേ കരയിക്കാത്ത വൈകുന്നേരങ്ങൾ... അടുത്ത വീട്ടിലെ കോലായിൽ വിശേഷങ്ങൾ പങ്കു വെച്ചിരുന്ന സായാഹ്നങ്ങൾ... നന്മ നിറഞ്ഞ നാട്ടിൻപുറങ്ങൾ

ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന...!!!!

രഞ്ജിത്ത് മണ്ണാർക്കാട്

ഭീകര സ്വപ്ന പതനം




അവൻ കണ്ണുകൾ ഇറുക്കി അടച്ചു..
അവൻ രാക്ഷസക്കോട്ടകൾ കണ്ടു
ആകാശത്തോളം ഉയർന്ന തിരമാലകൾ കണ്ടു
ഭീകര ജീവികളെ കണ്ടു..
പ്രാണനുവേണ്ടി കരയുന്ന സഹജീവികളെ കണ്ടു...
അവൻ ഓടുകയായിരുന്നു..
എങ്ങുമെത്താത്ത വഴികളിലൂടെ..
ചിലസയങ്ങളിൽ ശൂന്യതയിലൂടെ
ദൂരെ നിന്നും ഒരു പ്രകാശം
അത് കണ്ണിൽ തറച്ചപ്പോൾ അവൻ തെല്ലിട നിന്നു ഒരു ദീർഘനിശ്വാസം...
അതിനു മുൻപേ..പുറകിൽ നിന്നൊരു ഭാരം അവനെ ആഴങ്ങളിലേക്ക് എടുത്തെറിഞ്ഞു.......
കണ്ണ് തുറന്നു നോക്കുമ്പോൾ......കണ്മുന്നിൽ കണ്ടത്.. കറങ്ങുന്ന ഫാൻ...മാറാല തൂങ്ങിയ അട്ടം...
കൂടാതെ തന്നെ നോക്കി ചിരിക്കുന്ന കൂട്ടുകാർ..... ഈ കട്ടിലിൽ നിന്നും വീണാ..ഇത്രേം ചിരിക്കണോ......

~~~~~~~~~~~~~~~രഞ്ജിത്ത് മണ്ണാർക്കാട്

"Nobody is Perfect In English"




ഗൾഫ് ജീവിതതിലെക്ക് ഞാൻ എടുത്തെറിയപ്പെടുകയായിരുന്നു.

ചുമ്മാ നാട്ടിൽ കുതിര കളിച്ചു പൂരങ്ങളും വേലകളും കണ്ടു അർമാദ മനസ്കനായി പൊതുകാര്യ പ്രസക്തനായി നടക്കുന്ന കാലത്താണ് അങ്ങിനെ ഒരു ഏറിയൽ. അത് വളരെ വലിയ ഒരു അനുഗ്രഹമായിരുന്നു.

ആ എടുത്തെറിയൽ എനിക്ക് തന്നത് ഒരു ജീവിതം തന്നെ ആയിരുന്നു. അതിനു കാരണക്കാരൻ ആയ ആളെ സ്നേഹപൂർവ്വം നന്ദിപൂർവ്വം ഓർക്കുന്നു.

ആദ്യമായി വിദേശത്ത് ജോലിക്ക് വന്ന സമയം. ഒമാൻ. എല്ലാം കൊണ്ടും ഒരു നല്ല സ്ഥലം.

നല്ല ആളുകള്, മോശമില്ലാത്ത ജീവിത സാഹചര്യം അങ്ങിനെ അങ്ങിനെ ഒരു നല്ല രാജ്യം.

ഇവിടെ വന്നു കിട്ടിയ നല്ല സൌഹൃദങ്ങൾ ഒരു വലിയ അനുഗ്രഹം ആയിരുന്നു...

എപ്പോൾ വേണമെങ്കിലും വിളിക്കാനും സംസാരിക്കാനും എന്ത് വേണമെങ്കിലും പങ്കുവെക്കാനും ഉള്ള ഒരു സ്വാതന്ത്രം...ഊഷ്മളമായ സൌഹൃദങ്ങൾ.

നാലര വർഷം ആദ്യത്തെ കമ്പനിൽ ജോലി ചെയ്തു. എന്നും ഓർക്കാൻ ഉള്ള ഒരുപാട് അനുഭവങ്ങൾ. ചിരിച്ചു മടുത്ത ദിവസങ്ങൾ... കരയാനോ ദുഖിക്കാനോ മറന്നു പോയ ദിവസങ്ങൾ..

അന്നാണ് മനസ്സിലായത്, ഒരുപാട് ദുഃഖങ്ങൾ ഉള്ള ആളുകൾ ഒരുമിച്ചു ചേർന്നാൽ സങ്കടങ്ങൾ സന്തോഷമായി മാറും എന്ന്. (ഒരു പരിധി വരെ)..

ചെന്ന് കയറിയപ്പോൾ എന്നെ ഏറ്റവും അലട്ടിയ പ്രശ്നം ആയിരുന്നു ഇംഗ്ലീഷ് ഭാഷ... ന്റമ്മോ...

ഈ ഇന്ഗ്ലിഷുകാരെ ഒക്കെ സമ്മതിക്കണം ട്ടോ.. ഇങ്ങനെ ഇന്ഗ്ലിഷിൽ സംസരിക്കണേനു. അവിടെ ഒക്കെ കുഞ്ഞു കുട്ടികൾ വരെ ഇംഗ്ലീഷ് അല്ലെ സംസരിക്കണേ......ന്റെ പോന്നോ...

ഒന്നു രണ്ടു വർഷം കൊണ്ട് ഏതാണ്ട് ഒപ്പിച്ചെടുക്കാനുള്ള അവസ്ഥ ആയി.

നണ്ട്രി കടവുളേ...ഉൻ അൻപു വായ്പ്പുക്...

അങ്ങിനെ ജോലി വളരെ സ്മൂത്ത് ആയി.. സുസ്മേരവദനനായി പോകുന്ന ഒരു ദിവസം സ്റ്റോറിൽ ഒരു പ്രശ്നം. അവിടെ ഉള്ള ആളുകളുടെ ഓവർ ടൈം കൃത്യമായി കിട്ടുന്നില്ല.

പ്രത്യേകിച്ചും തുച്ചമായ വരുമാനമുള്ള ലേബെർസിനു അത് വലിയ ഒരു അടിയായി. സംഗതി റിപ്പോർട്ട്‌ കൊടുക്കുന്ന ആളുടെ പ്രശ്നം ആണ്. ആള് മര്യാദക്ക് റെക്കോർഡ്‌ ചെയ്യാത്തതുകൊണ്ട്

പക്ഷെ തല്ലികൊന്നാൽ ആള് സമ്മതിക്കൂല്ല. അത് ഓഫീസിൽ ആണ് ചെയ്യുന്നത് എന്നാണ് ആള് പറയണത്. ചുരുക്കത്തിൽ അത് എന്റെ പിടലിക്ക് വന്നു.

എന്നെയും സ്റ്റോർ മാനേജർ ചേട്ടനേം ജനറൽ മാനേജർ വിളിപ്പിച്ചു. സംഗതി ഞാൻ അവതരിപ്പിച്ചു. സ്റ്റൊരിൽ നിന്നും വരുന്ന അട്ടെന്ടെൻസ് ഷീറ്റ് ആണ് വില്ലൻ.

അത് അവിടെന്നു തെറ്റായി എഴുതി വിട്ടാൽ, ഇവിടെ ഓഫീസിൽ അത് പ്രകാരമേ ശമ്പളം കൊടുക്കു. സ്റ്റോറിൽ നിന്നും നേരെ എഴുതി വിട്ടാൽ മതി എന്ന്.

ഒരു ഹിന്ദിക്കാരൻ ആയിരുന്നു ജി. എം. ഒരു വിധം ഞാൻ കാര്യം പറഞ്ഞു ഒപ്പിച്ചു. ഞാൻ നിർത്തിയപ്പോ മ്മടെ സ്റ്റോർ മാനേജർ തൊടങ്ങി. നല്ല കടുകടുപ്പൻ ഇന്ഗ്ലിഷിൽ.

ആളു മലയാളിയാ. പക്ഷെ കലിപ്പ് വന്നാ ഇന്ഗ്ലിഷേ വരൂ.

"Sir, I not do anythng. why I do? they my brothrs. " (സാറെ, ഞാനല്ല ചെയ്തത്. ഞാൻ അങ്ങനെ ഒക്കെ ചെയ്യ്വോ? അവരെന്റെ കൂടെപിറപ്പുകളല്ലേ??)

"i am not DIDDING sir. he (ഞാൻ) is DIDDING." (ഞാൻ ചെയ്തിട്ടില്ല സാർ. ഇവനാണ് ചെയ്തത്.)

"he (ഞാൻ) says I am (സ്റ്റോ. മാ) IS DIDDING." (അവൻ പറയുന്നു ഞാനാ ചെയ്യണേ എന്ന്)

"I Innocent" (ഞാൻ നിഷ്കളങ്കനാ സാർ)

ഇത്ഥം കഥിച്ചതിശുദ്ധനാം സ്റ്റോ.മാ. ശാന്തനായി, പാവമായി ജി. എമ്മിനെ നോക്കി. കൂട്ടത്തിൽ ഒന്ന് ചെരിഞ്ഞു എന്നെയും നോക്കി. നിന്നെ ഞാൻ ശരിയാക്കി തരൂഡാ എന്ന ഭാവത്തിൽ.

ജി എം ആണെങ്കിലോ ഒരുമാതിരി കുരിശു കണ്ട ചെയ്ത്താനേ പോലെ സ്റ്റോ മാനെജറെ നോക്കി.

എന്നോട് ഇത് വേണാരുന്നോ ഡാ എന്ന എന്നാ ഭാവത്തിൽ.

ഞാൻ മെല്ലെ പുറത്തേക്കു ചാടി. ചിരി സഹിക്കാൻ പറ്റാത്തതുകൊണ്ട്...............ചിരിക്കാൻ കാര്യമുണ്ട്.

ഞാൻ സ്റ്റോറിലെക്ക് എന്ത് ലെറ്റർ അയച്ചാലും അതിൽ ഗ്രാമർ പോര, നിൻറെ ലെറ്റരുകളിൽ അർത്ഥം ഇല്ലാന്നൊക്കെ എന്നെ വിളിച്ച് പറയണ ടീമാ ഈ വെച്ച് കീച്ചണേ....

അതിനു ശേഷം ഇങ്ങേരെ കണ്ടാൽ ജി എം. വഴിമാറി നടക്കും എന്നത് വാൽകഷ്ണം. ഇന്ഗ്ലിഷിൽ എങ്ങാനും സംസാരിക്കാൻ വന്നാ...ദെവ്യെയ്

(വ്യക്തി ഹത്യ അല്ല. കൈമുട്ട് ഇല്ലാത്തവൻ ചെറുവിരൽ ഇല്ലാത്തവനെ കുറ്റം പറയുന്ന അവസ്ഥയെ ഒന്ന് കാണിച്ചു എന്നെ ഉള്ളു..

~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്

ഒരു ഫ്രീക്കന്റെ ജനനം




ഒന്ന് ഫ്രീക്ക് ആയാലോ ചിന്തയിലാണ്.
അതിനായി നാളെ മുതൽ കുളിക്കൂല്ല, ഷേവ് ചെയ്യൂല്ല, പല്ലും തെക്കൂല്ല.
ഒരു ജീൻസ് എടുത്ത് കണ്ടമാനം ചെളി വാരി തേക്കണം.
മഞ്ഞ ഷർട്ടും, കിളിപ്പച്ച കളർ പാന്റും വാങ്ങണം....
റോസ് കളർ ഷൂസിൽ മഞ്ഞ ലേസ് കെട്ടണം
ചാണകത്തിൽ ചവിട്ട്യപോലെ നടക്കണം.
പൊതുജനങ്ങളെ എല്ലാം ഇനി ഡ്യൂട് എന്നേ വിളിക്കു..
അപ്പുറത്തെ വീട്ടിലെ ചപ്രതലയനെ ഇനി മുതൽ ബഡി എന്ന് വിളിക്കും
ഇടകിടക്ക് ദൊപ്പയ്യയെ കണ്ട മൊട്ടു മുയലിനെ പോലെ യോ യോ എന്ന് പറയണം...
കയ്യിലെ മൂന്ന് വിരലോഴികെ മറ്റൊരും വിരലും ഇനി പോക്കൂല്ല...
പള്ളികൂടത്തിൽ പോയിട്ടില്ലെങ്കിലും സായിപ്പന്മാരുടെ പാട്ടെ ഇനി മുതൽ കേൾക്കു
പേരിന്റെ കൂടെ ഇനി മുതൽ ചങ്ക്സ്, സ്മോകീ, പോപ്പിൻസ്‌ റോക്സ് എന്നോകെ ചേർക്കണം
അപ്പോൾ ഇനി മുതൽ ഞാൻ ഫ്രീക്കൻ എന്നറിയപ്പെടും
wOOOW.........lEtz rOcK bUdDy......yOYo..!!
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്

പ്രണയം നഷ്ടമാവുന്ന നിമിഷം


എന്റെ യാത്രകൾ നിന്റെ ഹൃദയത്തിലെക്കായിരുന്നു.... തേടിയാലും അലഞ്ഞാലും എത്താത്ത ദൂരത്തു ആ ഹൃദയമോളിപ്പിച്ചു വെച്ച് നീ ആ ഹൃദയം എന്റെ പക്കലാണെന്ന് പറഞ്ഞതെന്തിനായിരുന്നു..
സ്വയം തിരിച്ചറിയാനാവാതെ അലയുന്നവന് ഹൃദയമെന്തിനു എന്ന് നീ ചോദിച്ചത് നമ്മുടെ പ്രണയത്തിൽ നിന്നുള്ള നിന്റെ ഒളിച്ചോട്ടത്തിന് വേണ്ടിയായിരുന്നോ...
എന്നെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ.... തിരിച്ചറിയാതെ പോയത് നമ്മുടെ പ്രണയമായിരുന്നു..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്